“സിനിമയിൽ ലഹരി ഉപയോഗിക്കുന്നത് ആരൊക്കെയെന്നത് പരസ്യമായ രഹസ്യം”: നടൻ ബാബു രാജിനെ തള്ളി ഇടവേള ബാബു

മലയാള സിനിമ വ്യവസായത്തിൽ ഇപ്പോഴത്തെ പ്രധാന ചർച്ചയാണ് ലഹരിയും അവ ഉപയോഗിക്കുന്ന അഭിനേതക്കളും. വിഷയത്തിൽ നടൻ ബാബു രാജിൻറെ ചില പരാമർശങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു.

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ എഎംഎംഎയുടെ പക്കലുണ്ടെന്ന ബാബുരാജിന്റെ വെളിപ്പെടുത്തലാണ് അദ്ദേഹം തള്ളിക്കളഞ്ഞത്. തന്റെ കൈയിൽ നടന്മാരുടെ പട്ടികയൊന്നുമില്ലെന്നും നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

“എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മ്മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിയും നല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും”- ഇടവേള ബാബു പറഞ്ഞു.

ഒരു പ്രമുഖ നടന്റെ വണ്ടി എക്‌സൈസ് നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ലായെന്ന് നടൻ ബാബുരാജ്  ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് പൊലീസിന്റെയും സംഘടനയുടെയും പക്കലുണ്ടെന്നും ലഹരി ഇടപാടുകാരിൽ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകൾ പൊലീസിനു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here