
അടിമാലി പഞ്ചായത്തിൽ ഇന്ന് വൈകിട്ട് ആറുമണി വരെ എൽഡിഎഫ് ഹർത്താൽ.കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം വാളറഭാഗത്തെ റോഡ് നിർമാണം തടസ്സപ്പെടുത്താൻ ഡീൻ കുര്യാക്കോസ് എംപിയും ബിജെപിയുമായി ഒത്തുകളിച്ച് ഗൂഢാലോചന നടത്തിയതായും, റോഡ് നിർമാണത്തിന്റെ തുടക്കം മുതലുയുള്ള ഗൂഢാലോചനയുടെ പരിസമാപ്‌തിയാണ് ഹൈക്കോടതിയുടെ ഇടപെടലിലൂടെ ഉണ്ടായത് എന്നും ആരോപിച്ചാണ് എൽഡിഎഫ് ഹർത്താൽ.
ബിജെപി സംസഥാന പരിസ്ഥിതി സെൽ കൺവീനറായ എം എന്‍ ജയചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല വിധി ഉണ്ടായിരിക്കുന്നത്. ബിജെപിയുടെ വികസനവിരുദ്ധതയും ഡീൻ കുര്യാക്കോസ് എംപിയുടെ തെറ്റായ തീരുമാനങ്ങളും നിലപാടുകളുമാണ് ഇത്തരത്തിൽ ഒരു വിധിയിലേക്ക് എത്തിച്ചത് എന്നാണ് എൽഡിഎഫ് ആരോപണം.
രാജഭരണകാലത്ത് റാണി സേതുലക്ഷ്മി ഭായിയാണ് ഈ റോഡ് നാടിന് തുറന്നു കൊടുത്തത്.പിന്നീട് ജോയ്സ് ജോർജ് ഇടുക്കി എംപിയായിരുന്ന കാലഘട്ടത്തിൽ റോഡ് പുനരുദ്ധാരണത്തിന് ദേശീയപാത അതോറിറ്റി പണം അനുവദിച്ചു. പിന്നീട് ഡീൻ കുര്യാക്കോസ് ഇടുക്കി എംപി ആയി. ഇവിടെ റോഡ് നിർമ്മിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ് എന്ന ബിജെപി നേതാവിന്റെ വാദത്തിന് ചുവടുപിടിച്ചാണ് ഡീൻ കുര്യാക്കോസ് എംപി ദേശീയപാത അതോറിറ്റിയെക്കൊണ്ട് 2024 സെപ്തംബര്‍ 12 ന് “പരിവേഷ്” പോർട്ടലിൽ റോഡ് നിര്‍മ്മിക്കുന്നതിന് വനഭൂമി വിട്ടു നൽകണം എന്നാവശ്യപെട്ട് അപേക്ഷ നൽകിയത്.
രാജഭരണകാലം മുതൽ പാതയുള്ള ഇവിടെ റോഡ് നിർമ്മാണത്തിന് വീണ്ടും അനുമതി തേടി അപേക്ഷ നൽകേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്റ്റേജ് 1 അനുമതിയാണ് ദേശീയപാത അതോറിറ്റിക്ക് നല്‍കിയിട്ടൂള്ളത്. സ്റ്റേജ് 1 ലെ വ്യവസ്ഥകൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് കേന്ദ്ര ഗവൺമെൻറ് അന്തിമാനുമതി നൽകിയാൽ മാത്രമെ ഇതിൻ പ്രകാരം നിർമ്മാണം ആരംഭിക്കാൻ കഴിയൂ എന്ന സാങ്കേതികത്വമാണ് ബിജെപി നേതാവിന്റെ പ്രധാന വാദങ്ങളിൽ ഒന്ന്. ഈയൊരു ഘട്ടത്തിൽ എത്തിച്ച സ്ഥിതിക്ക് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി അന്തിമാനുവതി നേടിയെടുക്കേണ്ട ഉത്തരവാദിത്വം സ്ഥലം എംപി എന്ന നിലയിൽ ഡീൻ കുര്യാക്കോസിനാണ്.
ഇത് മറച്ചുവച്ചാണ് ഡീന്‍ കുര്യാക്കോസും യുഡിഎഫും കള്ള പ്രചരണവുമായി ഇറങ്ങിയിട്ടുള്ളത്. ഡീൻ കുര്യാക്കോസ് എംപിയുടെ പിടിപ്പുകേടും ബിജെപിയുടെ കേരള വികസനത്തിനെതിരായുള്ള നിലപാടുമാണ് ഈ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത് എന്നാണ് എൽഡിഎഫ് ആരോപണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

