
30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നാളെ തലസ്ഥാനത്തെ കാത്തിരിക്കുന്നത് 71 ചിത്രങ്ങൾ. ക്ലാസിക് സിനിമകളായ വാനപ്രസ്ഥവും ചെമ്മീനും പ്രദർശനത്തിനെത്തും. ഹോമേജ്, അന്താരാഷ്ട്ര മത്സരം, പലസ്തീൻ പാക്കേജ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ നിരവധി ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനം നാളെയുണ്ടാകും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഏഴ്, ഇന്ത്യൻ സിനിമ നൗവിൽ മൂന്നും, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിലെ എട്ട് ചിത്രങ്ങളും, വേൾഡ് സിനിമയിലെ 19 ചിത്രങ്ങൾ, ഹോമേജ് വിഭാഗത്തിലെ രണ്ട് ചിത്രങ്ങളും പ്രദർശനത്തിനെത്തും.
ALSO READ – പ്രണയം പോലെ ലൈംഗികതയും സുന്ദരമാണ് ഡ്രീംസ് സെക്സ് ലവിൽ
പ്രശസ്ത ചിലിയൻ ചലച്ചിത്രകാരൻ പാബ്ലോ ലറൈൻ നയിക്കുന്ന മാസ്റ്റർ ക്ലാസ് സെഷൻ മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഉച്ചയ്ക്ക് 2.30 മുതൽ നിള തിയേറ്ററിലാണ് പരിപാടി. കൂടാതെ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവായ അബ്ദുറഹ്മാൻ സിസാക്കോയുടെ ‘ടിംബക്തു’ എന്ന ചിത്രത്തിന്റെ പ്രദർശനം രാവിലെ 11.45ന് നിള തിയേറ്ററിലുണ്ടാകും.
കൂടാതെ, ‘സിനിമ ജസീരിയ’ ‘ക്യുർപോ സെലെസ്‌റ്റെ’, ‘യെൻ ആൻഡ് എയ്-ലീ’, ‘ദി സെറ്റിൽമെന്റ്’, ‘ലൈഫ് ഓഫ് എ ഫാലസ്’, ‘കിസ്സിംഗ് ബഗ്’, ‘ഷാഡോ ബോക്‌സ്’ എന്നിവയുടെ ആദ്യ പ്രദർശനവും ഞായറാഴ്ച നടക്കും. സുവർണ്ണ ചകോരത്തിനായി മത്സരിക്കുന്ന 14 ചിത്രങ്ങളിൽ ഏഴു സിനിമകളുടെ ആദ്യ പ്രദർശനവുമുണ്ട്.ഹോമേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ രണ്ട് മലയാളം ക്ലാസ്സിക്കുകളായ ‘വാനപ്രസ്ഥം’ നിള തിയേറ്ററിൽ വൈകീട്ട് 5.30 നും, ‘ചെമ്മീൻ’ ന്യൂ-1 തിയറ്ററിൽ ഉച്ച 12 നും പ്രദർശനം നടത്തും. ഇരുചിത്രങ്ങളുടേയും ഒറ്റ പ്രദർശനമാണിത്.
ALSO READ – മുറിവേറ്റ രണ്ട് സ്ത്രീകളുടെ കഥ; കൈയടി നേടി അനുപർണ റോയുടെ ‘സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്’
ലോകവേദികളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്’ ടാഗോർ തിയേറ്ററിൽ വൈകീട്ട് 6 നും, ‘സെന്റിമെന്റൽ വാല്യൂ’ ടാഗോർ തിയറ്ററിൽ ഉച്ച 2.15 നും, ‘ദി പ്രസിഡന്റ്‌സ് കേക്ക്’ ന്യൂ-3 തിയേറ്ററിൽ രാവിലെ 9.30 നും പ്രദർശിപ്പിക്കും. പലസ്തീൻ പാക്കേജിലെ ചിത്രങ്ങളായ ‘ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ’ ഏരീസ്പ്ലക്സ് സ്ക്രീൻ 1ൽ വൈകീട്ട് 6.30 നും, ‘ദി സീ’ ശ്രീ തിയേറ്ററിൽ 6 നും ആദ്യ പ്രദർശനം നടത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

