
ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് ടൂ പ്രോസിക്യൂട്ടേഴ്സ്. സെർജി ലോസ്നിറ്റ്സ ഒരുക്കിയ ഈ ചിത്രം ഒരു ഹിസ്റ്റോറിക് ഡ്രാമയാണ്. സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ 1937-38 കാലഘട്ടത്തെ ഒരു ഉദ്യോഗസ്ഥന്റെ ആത്മസംഘർഷങ്ങളിലൂടെ നോക്കിക്കാണുന്ന ചിത്രമാണെന്ന് ഒറ്റ വായനയിൽ മനസിലാകും. അതുകൊണ്ടുതന്നെ ഇത് ഒരു സോവിയറ്റ് വിരുദ്ധ, സോഷ്യലിസ്റ്റ് വിരുദ്ധ ചിത്രമായും വ്യാഖ്യാനിക്കപ്പെടാം. എന്നാൽ സോഷ്യലിസ്റ്റ് ഭരണകൂടത്തിനും, ജനങ്ങൾക്കും ഇടയിൽ ഇരുമ്പുമറയായി ബ്യൂറോക്രസി മാറുന്നത് എങ്ങനെയെന്ന് തരത്തിൽ പുനർവായന നടത്താനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എല്ലാക്കാലത്തുമുള്ള ഇടതുപക്ഷ സോഷ്യലിസ്റ്റ് സർക്കാരുകൾ ഇത്തരത്തിലുള്ള ബ്യൂറോക്രസിയുടെ ഇടപെടലുകളെ അഭിമുഖീകരിച്ചിട്ടുണ്ട്.
ലോകത്ത് എവിടെയുമുള്ള ഇടത്, സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ‘ബ്യൂറോക്രസി’ അഥവാ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായിരുന്നുവെന്ന കാര്യത്തിൽ ആർക്കുമൊരു തർക്കവും കാണില്ല. അത്തരത്തിൽ ഒന്നാണ് ടൂ പ്രോസിക്യൂട്ടേഴ്സ് എന്ന ചിത്രം മുന്നോട്ടുവെക്കുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥിതി മുന്നോട്ടുവെക്കുന്ന നീതിക്കും, ജനങ്ങൾക്കും ഇടയിൽ ഒരു ഇരുമ്പുമറയായി ഉദ്യോഗസ്ഥവൃന്ദം മാറുന്നത് എങ്ങനെയെന്ന് ‘ടൂ പ്രോസിക്യൂട്ടേഴ്സ്’ വ്യക്തമായി കാണിച്ചുതരുന്നു.
Also Read- Also Read- സാമ്പത്തികമാന്ദ്യം മനുഷ്യന്‍റെ വൈകാരികതലങ്ങളെ മാറ്റിമറിക്കുന്ന കാഴ്ചകൾ; ‘ദ വെർജിൻ ഓഫ് ദ ക്വാറി ലേക്ക്’- റിവ്യൂ
നീതിയുക്തമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരു യുവ പ്രോസിക്യൂട്ടറാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രം. നിയമപഠനം കഴിഞ്ഞയുടൻ ജോലിയിൽ പ്രവേശിക്കുന്നയാളാണ് ഇദ്ദേഹം. എന്നാൽ അടിച്ചമർത്തപ്പെടുന്നവർക്ക് നീതി ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ടുനീങ്ങുന്ന ഇദ്ദേഹം ബ്യൂറോക്രസിയുടെ വേട്ടയാടലിന് ഇരയാക്കപ്പെടുന്നതാണ് ചിത്രം പറയുന്നത്.
Also Read- അവളുടെ ശരി നിങ്ങൾക്ക് തെറ്റാകാം: സ്വാതന്ത്ര്യത്തിന്റെ ‘സൺഡേയ്‌സ്’
ഇതിനെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമയെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്നതിൽ അതിശയോക്തിയില്ല. എന്നാൽ ഒരു ഇടതുപക്ഷ സർക്കാർ, അവരുടെ ജനപക്ഷനയങ്ങളുമായി മുന്നോട്ടുപോകുമ്പോഴും, നേരിടേണ്ടിവരുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്യൂറോക്രസിയുടെ അമിതാധികാരപ്രയോഗമെന്ന് കാണേണ്ടിവരും.
അധികം സംഭാഷണങ്ങളില്ലാതെ, നിശബ്ദതയും ഇരുണ്ട ഫ്രെയിമുകളിലൂടെയുമാണ് ചിത്രം മുന്നോട്ടുപോകുന്നത്. വൈകാരികമായ പ്രകടനങ്ങൾക്കുപരി, ബ്യൂറോക്രസി, അതായത്, ജയിൽ ഉദ്യോഗസ്ഥർ, പൊലീസ്, പ്രോസിക്യൂട്ടർ ഓഫീസ് ജീവനക്കാർ എന്നിവർ സൃഷ്ടിക്കുന്ന നീതിരഹിത അന്തരീക്ഷം ദൃശ്യങ്ങളിലൂടെ പകർന്നു നൽകാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.
ഐഎഫ്എഫ്കെ വാർത്തകളും വിശേഷങ്ങളും അറിയാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

