
എട്ടു ദിവസങ്ങളായി തിരുവനന്തപുരത്തിനെ ഉത്സവാന്തരീക്ഷത്തിലാക്കിയ മുപ്പതാമത് ചലച്ചിത്ര മേളയ്ക്കിന്ന് തിരശീല വീണു. ചലച്ചിത്ര മേളയിലെ സമാപനത്തിൽ വിവിധ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം ‘ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്’ സ്വന്തമാക്കി. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും അവർക്കിടയിലെ വൈകാരിക ബന്ധത്തിൻ്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ഈ ചിത്രം മേളയിലും ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലി എന്ന തിരക്കഥാകൃത്ത് തന്റെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ നേരിടുന്ന ആന്തരിക സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
ഉണ്ണികൃഷ്ണൻ ആവളയുടെ ‘തന്തപ്പേര്’ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. കൂടാതെ, പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡും തന്തപ്പേര് സ്വന്തമാക്കി. മികച്ച നവാഗത ഇന്ത്യൻ സംവിധായകർക്കുള്ള കെ ആർ മോഹനൻ അവാർഡ് തനുശ്രീ ദാസ്, സൗമ്യാനന്ദ സാഹി എന്നിവർ പങ്കിട്ടു. ഇവരുടെ തന്നെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും ലഭിച്ചത്. മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകനായി ഫിപ്രസ്കി അവാർഡ് ഫാസിൽ റസാഖ് സ്വന്തമാക്കി.
Also read; 30-ാമത് ഐ എഫ് എഫ് കെ: രജതചകോരം കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനും
നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങൾ
നെറ്റ്പാക് പുരസ്കാരങ്ങളിൽ മികച്ച ഏഷ്യൻ സിനിമയായി ‘സിനിമ ജസീറ’ തിരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വിഭാഗത്തിൽ ‘ഖിഡ്കി ഗാവ്’, ‘തന്തപ്പേര്’ എന്നീ ചിത്രങ്ങൾ മികച്ച നേട്ടം കൈവരിച്ചു. സങ്കേതിക മികവിനായി ‘ബ്ലാക്ക് റാബിറ്റ് വൈറ്റ് റാബിറ്റ്’ പ്രത്യേക ജൂറി പരാമർശത്തിന് അർഹമായപ്പോൾ, അഭിനയ മികവിനായി ഷാഡോ ബോക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് തിലോത്തമ ഷോമെയ്ക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

