
പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ് കൈരളി ന്യൂസ് ഓൺലൈനോട് സംസാരിച്ചപ്പോൾ

യാത്രയും സിനിമയും
ചലച്ചിത്ര ജീവിതം തുടങ്ങിയത് “ന്യൂ എർത്ത്” (1973) എന്ന ഡോക്യുമെന്ററിയിലൂടെയാണെങ്കിലും 1979-ൽ സംവിധാനം ചെയ്ത “മാ ഭൂമി” എന്ന തെലുങ്കു ഫീച്ചർ ഫിലിം ആണ് തന്നെ ഫീച്ചർ ഫിലിമിന്റെ ലോകത്തേക്ക് കൊണ്ടുവന്നതെന്ന് ഗൗതം ഘോഷ് പറഞ്ഞു.സിനിമയിലേക്ക് എത്തുന്നതിന് മുൻപ് ഫോട്ടോ ജേണലിസ്റ്റായി ചുരുങ്ങിയ കാലം പ്രവർത്തിച്ചിരുന്നു.
ഇന്ത്യയെ അടുത്തറിയാൻ രാജ്യമെമ്പാടും യാത്ര ചെയ്തു. ഈ യാത്രകൾ ഇന്ത്യയുടെ വൈവിധ്യത്തെയും മനുഷ്യബന്ധങ്ങളുടെ സമാനതകളെയും മനസ്സിലാക്കാൻ സഹായിച്ചു. ഓർമ്മകളുടെ തിരച്ചിലാണ് സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ സൃഷ്ടികളെ ഡോക്യുമെന്ററി എന്നും ഫിക്ഷൻ എന്നും വേർതിരിച്ചു കാണാൻ ആഗ്രഹിക്കുന്നില്ല. ഫിക്ഷനിൽ ഡോക്യുമെന്ററി അംശങ്ങളും ഡോക്യുമെന്ററിയിൽ ഫിക്ഷൻ അംശങ്ങളും ഉണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു.
ALSO READ : ‘ഖിഡ്കി ഗാവിലെ ദില്ലി എന്റെ ജീവിതാനുഭവവുമമായി ചേർന്നു നിൽക്കുന്നു’: ഡോ രേഖാ രാജ് – അഭിമുഖം
എഴുത്തും സിനിമയും തമ്മിലുള്ള വ്യത്യാസം
ഒരു കഥ വായിക്കുമ്പോൾ വായനക്കാരൻ സ്വന്തം ബുദ്ധിശക്തി ഉപയോഗിച്ച് ദൃശ്യങ്ങൾ ഭാവനയിൽ കാണുന്നു. എന്നാൽ സിനിമയിൽ ഇത് തിരിച്ചാണ്; ആദ്യം ദൃശ്യങ്ങൾ കാണുകയും പിന്നീട് അതിന്റെ അർത്ഥതലങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. സിനിമ സംഗീതത്തോടാണ് കൂടുതൽ അടുത്ത് നിൽക്കുന്നത്.
ഭാഷയും ബംഗാളി സിനിമയും
സിനിമയുടെ ഭാഷ സാർവത്രികമായതുകൊണ്ട് സംഭാഷണങ്ങൾക്ക് താൻ വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ ആദ്യ ചിത്രമായ ‘മാഭൂമി’ തെലുങ്കിലായിരുന്നു. പിന്നീട് ബംഗാളിയിലും ഹിന്ദിയിലും സിനിമകൾ ചെയ്തു. എന്നെങ്കിലും ഒരു മലയാളം സിനിമ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.
സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും
സിനിമ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇന്ന് ഡിജിറ്റൽ ക്യാമറകൾ വന്നതോടെ സിനിമ കൂടുതൽ ജനാധിപത്യപരമായി മാറി. എങ്കിലും സിനിമയുടെ ഗൗരവം ചോർന്നുപോകാതെ സൂക്ഷിക്കണം. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോഴും സിനിമയുടെ അന്തസ്സും അച്ചടക്കവും നില നിർത്തണം .
ALSO READ: ഭയം ശ്വാസത്തോടടുത്തു നിൽക്കുന്ന ഒരു പലസ്തീനെ ‘THE SEA’യിൽ കാണാം
പുരസ്കാരങ്ങളും ഉത്തരവാദിത്തവും
ബെർഗ്മാൻ, ഫെല്ലിനി തുടങ്ങിയവർക്ക് ലഭിച്ച ‘വിറ്റോറിയോ ഡി സിക്ക’ (Vittorio De Sica) അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ട്. ഇത്തരം അംഗീകാരങ്ങൾ ഒരു കലാകാരൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. രാഷ്ട്രീയമോ സാമൂഹികമോ ആയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സത്യസന്ധമായ സൃഷ്ടികൾ നടത്താൻ ഇത് പ്രചോദനമാവാറുണ്ട്
സെൻസർഷിപ്പ്
സിനിമയിലെ സെൻസർഷിപ്പിനോട് യോജിപ്പില്ല. സാഹിത്യത്തിനോ സംഗീതത്തിനോ ഇല്ലാത്ത നിയന്ത്രണം സിനിമയ്ക്ക് മാത്രം എന്തിനാണ് . കട്ടുകൾ (Cuts) ചെയ്യുന്നതിന് പകരം തരംതിരിക്കലുകൾ ആണ് വേണ്ടത്. ശ്യാം ബെനഗലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഇതേക്കുറിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

