”മനുഷ്യ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിൽ സിനിമയിലെ നിശ്ശബ്ദതയ്ക്ക് നിർണായക പങ്കുണ്ട്”; ഗാരിൻ നുഗ്രോഹോ

garin

മനുഷ്യന്റെ പോരാട്ടങ്ങൾക്ക് നേർസാക്ഷിത്വം വഹിച്ചതിന്റെ ചരിത്രമാണ് സിനിമയുടേതെന്ന് പ്രശസ്ത ഇന്തോനേഷ്യൻ ചലച്ചിത്ര സംവിധായകൻ ഗാരിൻ നുഗ്രോഹോ. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ സിനിമകളിലുടനീളം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളിലേക്കാണ് നുഗ്രഹോ ക്യാമറ തിരിച്ചത്. ആ ജീവിതങ്ങളോടുള്ള സഹാനുഭൂതി പ്രകടിപ്പിക്കാനും അവർക്കർഹമായ മാന്യതയും നീതിയും ഉറപ്പാക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ‎
‎നുഗ്രോഹോയുടെ കാഴ്ചപ്പാടിൽ, സിനിമയുടെ ശക്തി നേരിട്ടുള്ള പോരാട്ടങ്ങളിലല്ല, തിരിച്ചറിവുകളിലാണ്. ദാരിദ്ര്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും നേർക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ ഓരോ സിനിമയിലും പ്രതിഫലിക്കുന്നത്. ‎മനുഷ്യജീവിതം പോലെ തന്നെ നിഗൂഢതകൾ നിറഞ്ഞതാണ് സിനിമയും. എല്ലാറ്റിനും ഉത്തരം നൽകാൻ അതിന് കഴിയണമെന്നില്ല. പ്രാദേശിക പാരമ്പര്യങ്ങളെയും സംഗീതത്തെയും കലാരൂപങ്ങളെയും നുഗ്രോഹോ തന്റെ സിനിമകളിൽ അവതരിപ്പിക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളായാണ്.

‎”മനുഷ്യ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിൽ സിനിമയിലെ നിശ്ശബ്ദതയ്ക്ക് നിർണായക പങ്കുണ്ട്. മനുഷ്യരുടെ ആശയവിനിമയത്തിന്റെ വലിയൊരു ഭാഗം വാക്കുകൾക്ക് അതീതമാണ്. ചരിത്രപരമായ പ്രശ്നങ്ങളെ നേരിടുമ്പോൾ നിശ്ശബ്ദതയും സംയമനവും പലപ്പോഴും സംഭാഷണത്തേക്കാൾ കൂടുതൽ സത്യസന്ധമായി സംസാരിക്കും, ” ഗാരിൻ നുഗ്രോഹോ പറഞ്ഞു.

Also read; ഇന്ത്യൻ സിനിമയ്ക്ക് മാർഗ്ഗദർശിയായി മലയാളം; ആശയങ്ങളിലും സാങ്കേതിക വിദ്യയിലും ഊന്നി പുതിയ സിനിമാറ്റിക് കോമ്പസ്: സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ
‎‎
സിനിമ എടുക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയോട് ഗാരിൻ നുഗ്രോഹോയ്ക്ക് പറയാനുള്ളത് ഇത്രമാത്രം: “മുന്നിൽ വരുന്ന പ്രതിസന്ധികളെ, സത്യസന്ധതയോടെ, വ്യക്തമായ കാഴ്ചപ്പാടോടെ സമീപിക്കുക. സിനിമ തീവ്രമായ അഭിലാഷത്തിന്റെ ബഹിർസ്ഫുരണമാണ്; അധികാരത്തിന്റേതല്ല”. ‎30-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ, സമകാലിക ചലച്ചിത്രനിർമാണ വിഭാഗത്തിൽ ഗാരിൻ നുഗ്രഹോയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News