
ഞായാറാഴ്ച മേളയിൽ പ്രദർശിപ്പിച്ച മലയാള ചിത്രം പെണ്ണും പൊറാട്ടും കാണാൻ നിറഞ്ഞ സദസായിരുന്നു ഐ.എഫ്.എഫ്.കെ വേദിയിലുണ്ടായത്. യാഥാസ്ഥിതിക പിന്തിരിപ്പൻ ചിന്താഗതിയുള്ള സമൂഹത്തിൽ നിന്നും വേറിട്ട് നടക്കാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന നടൻ രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’, ഇഷ്ടമില്ലാത്തിടത്തുനിന്നും ഓടി പോകാൻ കൂടി വിശാലമാണ് ഈ ലോകം എന്ന് ഓർമ്മപ്പെടുത്തുന്നു.
ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗാല പ്രീമിയർ വിഭാഗത്തിൽ വിജയകരമായ പ്രദർശനത്തിനുശേഷം മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നിറഞ്ഞ സദസ്സിലേക്ക് എത്തുമ്പോൾ സിനിമ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.സാമൂഹിക ആക്ഷേപഹാസ്യത്തിന്റെ പുതു രൂപമായ ‘പെണ്ണും പൊറാട്ടും’ പട്ടട എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ഒരു കൂട്ടം ഗ്രാമീണരുടെ കഥ പറയുന്നതിനൊപ്പം, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടി അടയാളപ്പെടുത്തുന്നു.
Also read;അടിയന്തരാവസ്ഥ, ആണധികാരം :തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്
രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് രവിശങ്കർ ആണ്.ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്. ഐഎഫ് എഫ് കെ യുടെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഡിസംബർ 16, 17 തിയതികളിൽ കൂടി ചിത്രം പ്രദർശിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

