
സിനിമ പലരുടേയും ജീവിതമാണ്. ഒരു ജീവിതകാലത്ത് പലരും നാളേക്കായി പകർത്തി വയ്ക്കുന്ന അടയാളപ്പെടുത്തലുകളാണ്. അങ്ങനെ നിരവധി സമവിധായകരുടേയും സിനിമപ്രേമികളുടേയും വേദിയാണ് ചലച്ചിത്രോത്സവങ്ങൾ. പലരും സിനിമ എന്ന മേഹത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്തെ പ്രതിസന്ധികളാണ്. സാമ്പത്തികമായും അങ്ങനെ പലതുമായ പ്രതിസന്ധികളെ തരണം ചെയ്താണ് പലരും സിനിമയിലേക്കെത്തുന്നത്.
അങ്ങനെയുള്ള പ്രയാസങ്ങളും അതിന് പരിഹാരം കണ്ടതുമായ അനുഭവങ്ങളാണ് ചൊവ്വാഴ്ച മേളയിലെ ‘മീറ്റ് ദ ഡയറക്ടർ’ സെഷൻ പങ്കുവെച്ചത്.റിനോഷൻ കെ (ദി കോഫിൻ), വിഷ്ണു കെ ബീന (ചാവ് കല്യാണം), മഹാരിഷി തുഹിൻ കശ്യപ് (കൊക് കൊക് കൊകോക്), നിധി സക്സേന (ദി സീക്രട്ട് ഓഫ് ദ മൗണ്ടൻ സർപന്റ്), ഫാസിൽ റസാഖ് (മോഹം) എന്നിവർ പങ്കെടുത്തു.
റിനോഷൻ വിവാഹബന്ധത്തിലെ തകരാറുകളും ദമ്പതികൾ പങ്കിടുന്ന മാനസിക ആഘാതങ്ങളും അവതരിപ്പിക്കുന്ന തന്റെ ചിത്രം ‘ദി കോഫിൻ’ സംബന്ധിച്ച അനുഭവങ്ങൾ വിവരിച്ചു. വെറും 2.2 ലക്ഷം രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. നിരവധി സാങ്കേതിക പ്രവർത്തകർ പ്രതിഫലം വാങ്ങാതെ പ്രവർത്തിച്ചുവെന്നും നല്ല സിനിമകൾ നിർമ്മിക്കണമെന്ന കൂട്ടായ മനസ്സാണ് ടീമിനെ ഒന്നിച്ചുനിർത്തിയതെന്നും അദ്ദേഹം പറഞ്ഞു. അസമീസ് ചിത്രം കൊക് കൊക് കൊകോക് സംവിധാനം ചെയ്ത മഹാരിഷി തുഹിൻ കശ്യപ്, വിദ്യാർത്ഥിയായ തനിക് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച 13 ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചതെന്ന് വ്യക്തമാക്കി. 62 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിരവധി രസകരവും വെല്ലുവിളിയേറിയതുമായ അനുഭവങ്ങൾ ഉണ്ടായി. കഥയിലെ പ്രധാന കഥാപാത്രമായ കോഴിയെ പരിശീലിപ്പിച്ചതടക്കം വെല്ലുവിളികൾ ചിത്രത്തിന്റെ ഭാഗമായിരുന്നു.
Also read; ഉള്ളുലയ്ക്കുന്ന ‘ഹോംബൗണ്ട്’; ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് തുറന്നുവെച്ച ക്യാമറ
കുടുംബാംഗങ്ങളിൽ നിന്നുള്ള ധനസഹായത്തോടെയാണ് ‘ചാവ് കല്യാണം’ പിറന്നതെന്ന് വിഷ്ണു കെ ബീന പറഞ്ഞു. അഭിനയ പരിചയമില്ലാത്ത പുതുമുഖങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും. മരണത്തിന്റെ ആഘോഷം എന്നർത്ഥമുള്ള ‘ചാവ് കല്യാണം’ എന്ന പേര് കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളിൽ പ്രചാരത്തിലുള്ള പ്രയോഗമാണ്.F56 ക്യാമറയിൽ വെറും 15 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘മോഹം’ നിരവധി നിർമ്മാണ പ്രതിസന്ധികൾ നേരിട്ടെങ്കിലും ശക്തമായ പ്രതിബദ്ധത ചിത്രത്തെ യാഥാർത്ഥ്യമാക്കുകയായിരുന്നെന്ന് ഫാസിൽ റസാഖ് പറഞ്ഞു.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ ലൈംഗിക ആഗ്രഹങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ‘ദി സീക്രട്ട് ഓഫ് ദ മൗണ്ടൻ സർപന്റ്’ എന്ന തന്റെ ചിത്രത്തെക്കുറിച്ചാണ് നിധി സക്സേന വിശദീകരിച്ചത്. വെനീസ് ബിനാലെ കോളേജ് ഓഫ് സിനിമയിൽ നിന്ന് 1.18 കോടി രൂപയുടെ ഗ്രാന്റ് ലഭിച്ച ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. വെറും 10 മാസത്തിനുള്ളിൽ ചിത്രം പൂർത്തിയാക്കേണ്ടി വന്നത് വെല്ലുവിളിയായിരുന്നെന്ന് നിധി പറഞ്ഞു. ബാലു കിരിയത്ത്, മീര സാഹിബ് എന്നിവരായിരുന്നു മോഡറേറ്റർമാർ.മേളയിലെ 19 സിനിമകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെൻസർഷിപ്പ് ഇളവ് നിഷേധിച്ചതിൽ പാനലിസ്റ്റുകളും മോഡറേറ്റർമാരും വിയോജിപ്പ് രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

