പാക് താരങ്ങളെ ആശ്വസിപ്പിച്ച് ബിസിസിഐക്ക് അഹങ്കാരമെന്ന് വിമര്‍ശിച്ച് ഇമ്രാന്‍ ഖാന്‍

പാകിസ്താന്‍ കളിക്കാരെ ആശ്വസിപ്പിച്ച് ബിസിസിഐയെ വിമര്‍ശിച്ച് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ഖാന്‍. ഐപിഎല്‍ കളിക്കാന്‍ കഴിയാത്തതില്‍ പാക് താരങ്ങള്‍ നിരാശപ്പെടേണ്ടതില്ലെന്ന് പറഞ്ഞ ഇമ്രാന്‍ ബിസിസിഐക്ക് ആഹങ്കാരമാണെന്നും ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍പവര്‍ പോലെയാണ് ഇന്ത്യ പെരുമാറുന്നതെന്ന വിമര്‍ശനവും പങ്കുവച്ചു.

‘ഐപിഎല്‍ കളിക്കാന്‍ കഴിയാത്തതില്‍ പാക് താരങ്ങള്‍ക്ക് നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. വിചിത്രവും ധിക്കാരപരവുമായി നിലപാടുകളാണ് ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. കുറേ പണം സൃഷ്ടിക്കാന്‍ ശേഷിയുള്ളതിനാല്‍ ബിസിസിഐക്ക് അഹങ്കാരമാണ്. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ പവറായാണ് ഇന്ത്യയുടെ പെരുമാറ്റം. ആരോടൊക്കെ മത്സരിക്കണം, മത്സരിക്കേണ്ട തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇന്ത്യ ഏകാധിപത്യം പുലര്‍ത്തുന്നു. ഇന്ത്യ- പാക് ബന്ധം ഇത്തരത്തിലായത് ദൗര്‍ഭാഗ്യകരമാണ്’ എന്നായിരുന്നു ഇമ്രാന്‍ഖാന്റെ പ്രതികരണം.

പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരിക്കെ ഇമ്രാന്റെ നിലപാടിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇതിനിടെ ഏഷ്യാകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റേതെങ്കിലും രാജ്യത്ത് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇ, ശ്രീലങ്ക, ഇംഗ്ലണ്ട്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഇടം പിടിച്ചിരിക്കുന്നത്. വരുന്ന സെപ്തംബറിലാണ് ഏഷ്യാ കപ്പ് ടൂര്‍ണ്ണമെന്റ് നടക്കേണ്ടത്.

ഇന്ത്യ പാകിസ്താനില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കില്ലെന്ന നിലപാടിലാണ് പാക്ിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ നടക്കേണ്ട പാകിസ്താന്റെ ലോകകപ്പ് മത്സരങ്ങള്‍ മറ്റേതെങ്കിലും രാജ്യത്ത് കളിക്കാമെന്നാണ് പിസിബിയുടെ നിലപാട്. പാകിസ്താന്റെ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ നടത്താനുള്ള ആലോചനകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here