പാകിസ്ഥാനിൽ ജനാധിപത്യം അപകടകരമായ നിലയിൽ; ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ ജനാധിപത്യം ഏറ്റവും അപകടകരമായ നിലയിലെന്ന് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെരഞ്ഞെടുപ്പ് നടത്തിയാൽ തുടച്ചുമാറ്റപ്പെടുമോ എന്ന് സർക്കാരിന് പേടിയാണെന്നും ഇമ്രാൻ്റെ പരിഹാസം. എന്നാൽ, പാകിസ്ഥാനിൽ പട്ടാള നിയമം നടപ്പിലാക്കേണ്ട ആവശ്യമില്ലെന്ന് പട്ടാള മേധാവി അസീം മുനീറിൻ്റെ പ്രതികരിച്ചിട്ടുണ്ട്.

കസ്റ്റഡിയിൽ നിന്നു മോചിതനായി ജാമ്യം ലഭിച്ച ഇമ്രാൻഖാൻ വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് സർക്കാരിനും സൈന്യത്തിനുമെതിരെ വിമർശനവുമായി രംഗത്ത് വന്നത്. പാകിസ്ഥാനിലെ ജനാധിപത്യം ഏറ്റവും അപകടകരമായ നിലയിലാണ് തുടരുന്നത്. ഭരണഘടനയെ അട്ടിമറിക്കാൻ സൈനിക നീക്കം നടക്കുകയാണ്. തൻ്റെ നിയമവിരുദ്ധ അറസ്റ്റുകൾക്ക് പിന്നിൽ സൈന്യത്തിൻറെ ബുദ്ധിയാണ്. തെരഞ്ഞെടുപ്പ് നടത്താതെ സർക്കാർ പതുങ്ങിയിരിക്കുന്നത് ഭരണം പോകുമെന്ന് ഉറപ്പായത് കൊണ്ടാണെന്നും ഇമ്രാൻ തൻ്റെ ലാഹോറിലെ വസതിയിലിരുന്ന് വിമർശനം കടുപ്പിച്ചു.

അതേസമയം, പാകിസ്ഥാനിൽ പട്ടാള നിയമം നടപ്പാക്കില്ലെന്നാണ് സൈനിക തലവൻ അസീം മുനീറിൻ്റെ പ്രഖ്യാപനം. പാക് പട്ടാള തലവന്മാർ തമ്മിൽ തർക്കമാണെന്ന അഭ്യൂഹവും സൈന്യം തള്ളി. ഇതുവരെ ഇമ്രാൻ അനുയായികൾ നടത്തിയ അക്രമ സംഭവങ്ങൾ ഇനി തുടരാൻ അനുവദിക്കില്ലെന്നും അസീം മുനീർ പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റ് തടസപ്പെടുത്തിയ കോടതി ഉത്തരവ് മറികടക്കാൻ ലാഹോറിൽ വെച്ച് ഇമ്രാനെ അറസ്റ്റ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്. ഇമ്രാന്റെ പാർട്ടി പാക് തെഹരീക് ഇ ഇൻസാഫിൻ്റെ പ്രധാനപ്പെട്ട 12 നേതാക്കൾ ഇപ്പോഴും അറസ്റ്റിലാണെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തെരുവിൽ തുടരുകയാണ്. അറസ്റ്റിനെതിരായ സമരത്തിൽ ചുമത്തിയ കേസുകളും പിൻവലിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News