
നടൻ പൃഥിരാജിന് പിന്നാലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാണ് നിർദേശം. ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങളുടെ ഇടപാടുകൾ സംബന്ധിച്ചാണ് നോട്ടീസ്. മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളിലും വ്യക്തത വരുത്തണം. എമ്പുരാൻ വിവാദത്തിന് പിന്നാലെയാണ് സംവിധായകനും നിർമാതാവിനും വിതരണക്കമ്പനിക്കുമടക്കം ആദായ നികുതി വകുപ്പിന്‍റെ കുരുക്ക് എന്നത് ശ്രദ്ധേയമാണ്.
നടനും സംവിധായകനുമായ പൃഥ്വിരാജിനും ആദായ നികുതി വകുപ്പ് ഇന്നലെ നോട്ടീസ് അയച്ചിരുന്നു. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ചും വിശദീകരണം തേടിയിരുന്നു. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ; പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്; പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങൾ തേടി
പൃഥ്വിരാജ് സഹകരിച്ച മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിക്കൊണ്ട് ആദായ നികുതി വകുപ്പ് ഇമെയില്‍ ആയി നോട്ടീസ് നല്‍കിയത് മാര്‍ച്ച് 29 നാണ്. അതായത് എമ്പുരാന്‍ ചിത്രം റിലീസ് ചെയ്ത് രണ്ടാം നാളാണ് ചിത്രത്തിന്‍റെ സംവിധായകനായ പൃഥ്വിരാജിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ആദായ നികുതി വകുപ്പ് നോട്ടീസയച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിനും നിർമാതാവിനും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഘപരിവാറിനെ അലോസരപ്പെടുത്തിയ ചിത്രത്തിന്‍റെ നിര്‍മ്മാതാവിനോടും സംവിധായകനോടുമുള്ള പ്രതികാര നടപടിയുടെ ഭാഗമാണ് കേന്ദ്ര ഏജന്‍സികളുടെ ഇപ്പോഴത്തെ നീക്കങ്ങളെന്നും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

