മധ്യപ്രദേശ് കോണ്‍ഗ്രസില്‍ സീറ്റിന് പിടിവലി; സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തില്‍ വിടവ്

മധ്യപ്രദേശില്‍ പരസ്പരം മത്സരിച്ച് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നേതാക്കന്മാരുടെ സ്ഥാനമോഹമാണ് ഘടക കക്ഷികളെ ചൊടിപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ നിലപാടിന് വിരുദ്ധമായി പിന്നോക്ക വിഭാഗങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടികളുമായി സംസ്ഥാനത്ത് സീറ്റ് വിഭജനം നടത്താന്‍ കോണ്‍ഗ്രസ് താല്‍പര്യം കാണിക്കാത്തതാണ് ഇതിന് കാരണം. പ്രധാന സഖ്യകക്ഷികളായ സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ജനതാദല്‍ യുണൈറ്റഡ് എന്നിവയാണ് കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ കാണുന്ന മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ സീറ്റ് നല്‍കണമെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ കരാര്‍. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയെങ്കിലും വീണ്ടും അഴിച്ചുപണി നടത്തിയിരിക്കുകയാണ്.

ALSO READ: ഇവിടെ യുദ്ധം; അവിടെ സുഖവാസം; നെതന്യാഹുവിന്റെ മകനെതിരെ പ്രതിഷേധം

അതേസമയം സ്വന്തം പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കമല്‍നാഥ് നടത്തിയ പരാമര്‍ശവും വിവാദമായിരിക്കുകയാണ്. മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ് അട്ടിമറിച്ചതെന്നായിരുന്നു കമല്‍നാഥിന്റെ വെളിപ്പെടുത്തല്‍. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ദ്വിഗ് വിജയ് സിംഗിന്റെ പരാമര്‍ശവും പുറത്തുവന്നത്. നാലു സീറ്റുകള്‍ എസ്പി നല്‍കാന്‍ തീരുമാനിച്ചിരുന്നെന്നും പിന്നീട് എന്ത് സംഭവിച്ചെന്ന് ധാരണയില്ലെന്നുമാണ് സിംഗ് പ്രതികരിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പി ജയിച്ച മണ്ഡലങ്ങളില്‍ വരെ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് – എസ്പി സഖ്യ സാധ്യതയും മങ്ങി. കോണ്‍ഗ്രസിന്റെ ഈ നിലപാട് തുടര്‍ന്നാല്‍ ആരും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്ന് എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും പ്രതികരിച്ചു.

ALSO READ: നവീന്‍ പട്‌നായ്ക്കിന് പിന്‍ഗാമി തമിഴ്‌നാട്ടില്‍ നിന്നോ..?? ഒഡീഷയില്‍ ട്വിസ്റ്റ്

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാന്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ പ്രഖ്യാപിച്ച നാലു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നേതൃത്വം മാറ്റിയിരുന്നു. സിറ്റിംഗ് എംഎല്‍എമാരെ മാറ്റിയായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എന്നാല്‍ വിമത ശല്യം ഭയന്ന് കോണ്‍ഗ്രസ് തീരുമാനം പിന്‍വലിച്ചു. അതിനിടയിലാണ് ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ മധ്യപ്രദേശില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ പ്രതിപക്ഷ സഖ്യത്തിലെ ഘടകകക്ഷികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക ഉയരുന്നുണ്ട്.

ALSO READ: ‘ഹേമമാലിനിയെ കൊണ്ട് നൃത്തം ചെയ്യിച്ചു’; ബിജെപി നേതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം

ഇതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും.ദില്ലിയില്‍ ദോസ്തിയും ഇവിടെ ഗുസ്തിയും എന്നാണ് കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ പരിഹസിച്ചത്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിയിലും അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കണ്ടെന്ന തീരുമാനമാണ് ബിജെപിയിലും ഭിന്നതയ്ക്ക് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News