ഇന്ത്യ-ഓസ്ട്രേലിയ ടി20; നിര്‍ദേശങ്ങളുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 26ന് നടക്കുന്ന ടി20 മത്സരം കാണാനെത്തുന്നവര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് തിരുവനന്തപുരം നഗരസഭ. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ സ്റ്റേഡിയത്തില്‍ ഉപേക്ഷിക്കരുതെന്നും. മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ ഒരുക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രന്റെ കുറിപ്പ്

‘നവംബര്‍ 26ന് കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ – ഓസ്‌ട്രേലിയ T20 മത്സരം നടക്കുകയാണല്ലോ. T20 ക്രിക്കറ്റ് ആസ്വദിക്കുവാന്‍ പതിവിലും കൂടുതല്‍ ക്രിക്കറ്റ്/കായിക പ്രേമികള്‍ എത്തിച്ചേരുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. ഏവര്‍ക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നഗരസഭയില്‍ ചേര്‍ന്നു. കുടുംബശ്രീ ഉള്‍പ്പടെ നിരവധി അംഗീകൃത ഫുഡ് വെണ്ടര്‍സ് സ്റ്റോളിടുവന്‍ താത്പര്യമാറിയിച്ചു വന്നിട്ടുണ്ട്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കി ഫുഡ് സേഫ്റ്റി ഉറപ്പാക്കിയുള്ള പ്രവര്‍ത്തനമാണ് നഗരസഭ നടത്തുവാന്‍ പോകുന്നത്. പെപ്സികോയാണ് കുടിവെള്ളം വിതരണം ഏറ്റെടുത്തിരിക്കുന്നത്. EPR മോഡലിലായിരിക്കും കുടിവെള്ളം വിതരണം ചെയ്യുന്നത്.’

ALSO READ: തലസ്ഥാനത്തിന് പുറത്ത് ആദ്യമായി പ്രത്യേക മന്ത്രിസഭാ യോഗം; പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

‘സ്റ്റേഡിയത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫുഡ് വെണ്ടര്‍സ് അംഗീകൃത ഉല്പന്നങ്ങളിലാവും ഭക്ഷണം വിതരണം ചെയ്യുക. മത്സരം ആസ്വദിക്കുവാന്‍ വരുന്ന കായിക പ്രേമികള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴുവാക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൊണ്ടുവരുന്ന ഒരു സാധനങ്ങളും ഗലറിയില്‍ ഉപേക്ഷിച്ചു പോകരുത്. തിരിച്ചു കൊണ്ടുപോകുവാന്‍ കഴിയാത്ത സാധനങ്ങള്‍ സ്വീകരിക്കുവാന്‍ കളക്ഷന്‍ പോന്റുകളും, മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ വേയ്സ്റ്റ് ബിന്നുകളും ഒരുക്കുന്നതായിരിക്കും. ഏവരും ഈ സൗകര്യം ഉപയോഗിക്കേണ്ടതാണ്. എല്ലാ കായിക പ്രേമികള്‍ക്കും മികച്ച ഒരു T20 മത്സരം ആസ്വദിക്കുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here