ഇന്ത്യ ദി ചാമ്പ്യന്‍സ്; കിവികളെ പറപ്പിച്ച് നീലപ്പടക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം, റെക്കോർഡ്

india-champions-icc-champions-trophy-winner-2025

ത്രില്ലര്‍ മാച്ചിനൊടുവില്‍ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് രോഹിത് ശര്‍മയും സംഘവും. ദുബൈയില്‍ നടന്ന ഫൈനലില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് ആണ് ഇന്ത്യയുടെ മറുപടി. കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ടീം ആയി ഇന്ത്യ മാറി. രണ്ട് ട്രോഫികൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇന്ത്യ തകർത്തത്. നേരത്തേ 2002, 2013 വർഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്. ടൂര്‍ണമെന്റില്‍ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങില്‍ അതിവേഗം കുതിച്ച ഇന്ത്യയ്ക്ക് പക്ഷേ സ്പിന്നര്‍മാര്‍ വന്നതോടെ പ്രതിസന്ധി നേരിട്ടു. രോഹിതും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും തുടരെ മടങ്ങിയെങ്കിലും ശ്രേയസ് അയ്യര്‍- അക്‌സര്‍ പട്ടേല്‍ കൂട്ടുകെട്ട് കരുത്ത് പകരുകയായിരുന്നു. അര്‍ധ സെഞ്ചുറിക്കരികെ ശ്രേയസ് മടങ്ങിയപ്പോള്‍ പട്ടേലിന് കൂട്ടായി കെ എല്‍ രാഹുല്‍ എത്തി. പട്ടേല്‍ മടങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയായി തുറുപ്പുചീട്ട്.

ALSO READ: മാറ്റ് ഹെന്റിക്ക് പരുക്കേറ്റത് ഷോള്‍ഡറിന്; ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരന് നിര്‍ണായക ഫൈനല്‍ കളിക്കാനായില്ല

83 ബോളില്‍ 76 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. അതേസമയം, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന വിരാട് കോലി വന്നതുപോലെ മടങ്ങി. രണ്ട് ബോളില്‍ ഒരു റണ്‍സെടുത്ത് ബ്രേസ്വെല്ലിന്റെ ബോളില്‍ എല്‍ ബിയില്‍ കുടുങ്ങുകയായിരുന്നു അദ്ദേഹം. 50 ബോളില്‍ 31 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പവലിയനില്‍ എത്തി. ശ്രേയസ് 48ഉം ഗില്‍ 31ഉം അക്‌സര്‍ പട്ടേല്‍ 29ഉം റണ്‍സെടുത്തു. കെ എല്‍ രാഹുലും 34ഉം ഹര്‍ദിക് പാണ്ഡ്യ 18ഉം രവീന്ദ്ര ജഡേജ ഒമ്പത് റണ്‍സ് നേടി. കിവീസിന്റെ മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രേസ് വെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. രചിന്‍ രവീന്ദ്ര, കെയ്ൽ ജാമീസൺ എന്നിവർ ഒരു വിക്കറ്റ് വീഴ്ത്തി.

പേസര്‍മാരെ കണക്കിന് ശിക്ഷിച്ച ഇന്ത്യന്‍ ബാറ്റിങ് നിരക്ക് പക്ഷേ സ്പിന്നര്‍മാരെ ആ നിലയ്ക്ക് എടുക്കാനാകുന്നില്ല. കിവീസും ഇങ്ങനെയായിരുന്നു. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചാണ് ഫൈനലിന് ഒരുക്കിയത്. സ്പിന്‍ വജ്രായുധമാക്കിയ ഇന്ത്യ, ന്യൂസിലന്‍ഡിനെ 251 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ന്യൂസിലന്‍ഡിന്റെ നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് കടപുഴക്കിയത്. അതേസമയം, ഡാരില്‍ മിച്ചലിന്റെയും (101 ബോളില്‍ 63) മൈക്കല്‍ ബ്രേസ്വെലിന്റെയും (40 ബോളില്‍ 53*) അര്‍ധ സെഞ്ചുറികള്‍ ആണ് കിവികളുടെ രക്ഷയ്ക്ക് എത്തിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ന്യൂസിലന്‍ഡ്. സ്‌കോര്‍ ബോര്‍ഡ് 57ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 15 റണ്‍സെടുത്ത വില്‍ യംഗ് പുറത്താകുകയായിരുന്നു. യംഗിനെയും 52 ബോളില്‍ 34 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സിനെയും വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 29 പന്തില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടെയും 14 പന്തില്‍ 11 റണ്‍സെടുത്ത കെയിന്‍ വില്യംസണിന്റെയും വിക്കറ്റുകള്‍ കുല്‍ദീപ് യാദവ് എടുത്തു. 30 ബോളില്‍ 14 റണ്‍സെടുത്ത ടോം ലഥമിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജയും പിഴുതു. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റുണ്ട്.

സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരുക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News