
2025ന്റെ പകുതി മാസങ്ങള്‍ കടന്നുപോകുമ്പോള്‍ രാജ്യം നേരിട്ടത് വലിയ ദുരന്തങ്ങളാണ്. ഇക്കഴിഞ്ഞ ആറു മാസത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങള്‍, വിമാന ദുരന്തം, അതിര്‍ത്തി പ്രശ്‌നങ്ങള്‍, യുദ്ധസമാനമായ സാഹചര്യം, പ്രകൃതി ക്ഷോഭങ്ങള്‍ അങ്ങനെ രാജ്യത്തെ പിടിച്ചു കുലുക്കിയത് നിരവധി പ്രശ്‌നങ്ങളാണ്.
വിശ്വാസത്തിന്റെ ആഘോഷങ്ങളുടെയും ഭാഗമായാണ് തിക്കും തിരക്കുമുണ്ടായ ഡസന്‍ കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടത്. അപ്രതീക്ഷതമായി ഉണ്ടായ വിമാന ദുരന്തം രാജ്യത്തെ ആകെ പിടിച്ചു കുലുക്കി. അതിര്‍ത്തി തര്‍ക്കം ചെന്നെത്തിയത് യുദ്ധ സമാന സാഹചര്യത്തിലേക്കായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കമാണ് നാശം വിതച്ചത്.
ALSO READ: പോരാട്ടവീഥിയിലെ ‘ആദർശ’ക്കരുത്ത്: ഇന്ത്യയിലെ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന് കേരളത്തിന്‍റെ സംഭാവനയായി ആദർശ് എം സജി
വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ നിന്നും വീണ്ടും അടുത്ത പാതിയിലേക്ക് രാജ്യമെത്തുമ്പോള്‍, ഇനിയങ്ങോട്ട് സമാധാനത്തിന്റെ നാളുകളാണെന്ന പ്രത്യാശയിലാണ് ഏവരും. ജനുവരി 29ന് മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും നഷ്ടപ്പെട്ടത് 30 ജീവനുകളാണ്. അറുപത് പേര്‍ക്ക് പരുക്കേറ്റു. ഗംഗ, യമുന, സരസ്വതി സംഗമ സ്ഥാനത്ത് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. ബാരിക്കേഡുകള്‍ തകര്‍ന്നതോടെ അശ്രദ്ധമായി ആളുകള്‍ ഉറങ്ങികിടന്നവരുടെ മേല്‍ ചവിട്ടിയും മറ്റുമാണ് ദുരന്തമുണ്ടായത്. ഒരു മാസം പിന്നിട്ടില്ല, ഫെബ്രുവരി 15ന് ന്യൂദില്ലി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 18 പേരാണ് മരിച്ചത്. 15 പേര്‍ക്ക് പരുക്കേറ്റു. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്‌രാജിലേക്ക് യാത്ര ചെയ്യാനെത്തിയവരായിരുന്നു ഇരകള്‍. പ്രയോഗ് രാജ് എക്‌സ്പ്രസും പ്രയാഗ് രാജ് സ്‌പെഷ്യലും ഏത് പ്ലാറ്റ്‌ഫോമിലാണെത്തുന്നതെന്ന സംശയവും ട്രെയിനുകള്‍ വരാനുള്ള കാലതാമസവുമെല്ലാം ദുരന്തത്തിന് കാരണമായി.
ജൂണ്‍ നാലിന് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുവിന്റെ ഐപിഎല്‍ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ലക്ഷകണക്കിന് ആരാധകര്‍ തിക്കിലും തിരക്കിലും പെട്ടു. 11 പേരാണ് മരിച്ചത്. 33 പേര്‍ക്ക് പരുക്കേറ്റു. ആഴ്ച മൂന്ന് കഴിഞ്ഞില്ല, ഒഡിഷയിലെ പുരിയില്‍ രഥഘോഷയാത്രയില്‍ ഉണ്ടായ തിക്കിലും തിരക്കിലും മൂന്ന് പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബെംഗളുരു ദുരന്തത്തില്‍ ഇപ്പോഴും വിവാദം കനക്കേ, സുരക്ഷാ ക്രമീകരങ്ങളില്‍ ആശങ്ക ഉണ്ടാവുകയാണ്.
ALSO READ: എസ്എഫ്ഐയെ ഇനി ഇവർ നയിക്കും: ആദർശ് എം സജി അഖിലേന്ത്യാ പ്രസിഡന്‍റ്; ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
മെയ് മാസത്തില്‍ ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേരാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായത്. ഇതിന് ഇന്ത്യ പ്രത്യാക്രമണം നടത്തി നൂറോളം ഭീകരരെ വധിച്ചു. യുദ്ധസമാന സാഹചര്യത്തിലേക്ക് ഇരുരാജ്യങ്ങളും നീങ്ങി. രണ്ടിടത്തും നഷ്ടങ്ങളുണ്ടായി. പാകിസ്ഥാന് കനത്ത ആഘാതമാണ് ഉണ്ടായത്.
ജൂണ്‍ 12നാണ് വിമാനയാത്രികരായ 241 പേരുടെ ഉള്‍പ്പെടെ 291 ജീവനുകള്‍ നഷ്ടമായ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ രാജ്യം വിറങ്ങലിച്ചത്. രണ്ട് കെട്ടിടങ്ങള്‍ തകര്‍ത്ത ദുരന്തത്തില്‍ യാത്രികരല്ലാത്ത, തകര്‍ന്ന് വീണ പ്രദേശത്തെ നിരവധി പേരും ദുരന്തത്തിനിരയായി.
ജൂണ്‍ ആരംഭിച്ചതോടെ മഴ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും നാശം വിതയ്ക്കാന്‍ തുടങ്ങി. ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും മേഘവിസ്‌ഫോടനങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടമായി. അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, സിക്കിം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം പ്രകൃതി ക്ഷോഭങ്ങളില്‍ ജീവനുകള്‍ നഷ്ടമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

