
പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. അഫ്ഗാനിസ്താനുമായുള്ള അതിർത്തി സംഘർഷങ്ങളിൽനിന്നും ബലൂചിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്നും രാജ്യാന്തര ശ്രദ്ധ തിരിക്കാൻ ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കാൻ പാകിസ്താൻ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ ഡൽഹി, മുംബൈ, ജമ്മു കശ്മീർ തുടങ്ങിയ പ്രധാന നഗരങ്ങളിലും തന്ത്രപ്രധാന മേഖലകളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി.
രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഭീകരവിരുദ്ധ സേനയുടെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കർശന പരിശോധനകളാണ് നടന്നുവരുന്നത്.
മുന്നറിയിപ്പിനെത്തുടർന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിൽ ഒരേസമയം വ്യാപകമായ റെയ്ഡുകൾ സംഘടിപ്പിച്ചു. നിലവിൽ ഈ പരിശോധനകളിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെങ്കിലും, വരും ദിവസങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ തുടരാനാണ് അധികൃതരുടെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

