
സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിൽ നിന്നും കേരള ഹൗസിലെത്തിയ നൂറോളം മലയാളി വിദ്യാർത്ഥികൾ ഇന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസ്, തുരന്തോ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലായി ടിക്കറ്റ് ഉറപ്പാക്കി യാത്ര തുടങ്ങി. ബാക്കിയുള്ളവർ വിവിധ വിമാനങ്ങളിലായി പുലർച്ചെയും പകലുമായി നാട്ടിലേക്ക് മടങ്ങും. കേരളീയര്‍ക്ക് നാട്ടിലെത്താനുള്ള യാത്രാസൗകര്യം ഒരുക്കാന്‍ ഡല്‍ഹിയിലെ കേരള ഹൗസ് മുഖേന മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലുകള്‍ വഴിയാണ് എൺപതോളം വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഉറപ്പാക്കാനായത്.
അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിശ്രമത്തിന് സഹായവും വിവരങ്ങളും നല്‍കുന്നതിന് കേരള ഹൗസില്‍ സൗകര്യം ഒരുക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. ജമ്മുകാശ്മീര്‍ , രാജസ്ഥാന്‍ , പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ഇന്നലെയും ഇന്നുമായി നൂറിലധികം വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്.
ALSO READ; സംഘർഷഭൂമിയിൽ നിന്നെത്തി: കേരള ഹൗസില്‍ വാമികയ്ക്ക് മൂന്നാം പിറന്നാളാഘോഷം
ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിൽ ഇന്ന് വെടിനിർത്തൽ പ്രഖ്യാപനം എത്തുന്നത് വരെ 356 പേര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. സംഘർഷ മേഖലയിൽ നിന്നും എത്തിയ 130 ഓളം മലയാളി വിദ്യാർത്ഥികൾക്കും ടൂറിസ്റ്റുകൾക്കുമായി ജമ്മുവിൽ താമസവും ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർ നാട്ടിലേക്ക് എത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here