
ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്നാണ് വിദേശകാര്യ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടേയും ഡിജിഎംഒ തല ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നേരിട്ടായിരുന്നുവെന്നും മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അൽപ്പം മുൻപ് രംഗത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാർ പരാമർശിച്ചിട്ടില്ല.
ട്രൂത്ത് പോസ്റ്റിലാണ് ട്രംപ് അവകാശവാദവുമായി രംഗത്ത് വന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചതായിട്ടായിരുന്നു ട്രംപിൻ്റെ പോസ്റ്റ്. വിവേകപൂർണമായ തീരുമാനത്തിന് രണ്ട് രാജ്യങ്ങളേയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിരുന്നു.
അതേസമയം ഇരുരാജ്യങ്ങളും വെടിനിർത്തലിന് ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും സ്ഥിരീകരിച്ചിട്ടുണ്ട്. എൃ ഭീകരവാദത്തിനെതിരെയും അതിന്റെ എല്ലാ രൂപങ്ങളോടും പ്രകടനങ്ങളോടും ഇന്ത്യ സ്ഥിരമായി ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് നിലനിർത്തിയിട്ടുണ്ടെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
India and Pakistan have today worked out an understanding on stoppage of firing and military action.
— Dr. S. Jaishankar (@DrSJaishankar) May 10, 2025
India has consistently maintained a firm and uncompromising stance against terrorism in all its forms and manifestations. It will continue to do so.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here