
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയേക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ചെന്നാണ് സൂചന. ഇന്ത്യ -പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് ബി സി സി ഐ വൃത്തങ്ങൾ അറിയിച്ചു. അതേസമയം വെടിനിർത്തലിനു പിന്നാലെയുള്ള സൈനിക ചർച്ച ഉടൻ ഉണ്ടാകില്ലെന്ന് സൈന്യം വ്യക്തമാക്കി.
ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ നിന്ന് പിന്മാറുവാൻ ഇന്ത്യ ആലോചിക്കുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചെന്നാണ് സൂചന. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്വി ആണ് എസിസി ചെയർമാൻ. ശ്രീലങ്കയിലെ വനിത എമെർജിങ് ടീംസ് ഏഷ്യ കപ്പിലും ഇന്ത്യ കളിക്കില്ല.
പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറുന്നത്തോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഗുരുതരമായിരിക്കും. പാകിസ്ഥാന് നൽകുന്ന വായ്പകൾ റദ്ദാക്കണമെന്ന ഇന്ത്യയുടെ സമ്മർദ്ദത്തിന് പിന്നാലെ അന്താരാഷ്ട്ര നാണയനിധി പാകിസ്ഥാനുമേൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.
അതേസമയം ഇന്ത്യ പാക് വെടിനിർത്തലിനെ തുടർന്നുള്ള സൈനിക തലചർച്ച ഉടൻ ഉണ്ടാകില്ലെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ചർച്ചയിൽ ഉണ്ടായ വെടിനിർത്തൽ ധാരണ തുടരാനാണ് തീരുമാനം. അതിനിടെ ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദ ബന്ധം ആരോപിച്ചു രണ്ടു പേരെ സൈന്യം പിടികൂടി. സുരക്ഷാസേനയും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.. പിടിയിലായവരിൽ നിന്ന് രണ്ട് പിസ്റ്റലും ഗ്രനേടുമടക്കം ആയുധശേഖരം കണ്ടെടുത്തു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Also Read: ഇന്ത്യയില്‍ വിലക്ക്; സെലെബിയുടെ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
മെയ് 8ന് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രം ആക്രമിച്ചതായി സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. സുവർണ്ണ ക്ഷേത്രത്തിന് നേരെ ഉണ്ടായ ഡ്രോൺ- മിസൈൽ ആക്രമണം ഇന്ത്യൻ വ്യോമസേന തടഞ്ഞതായും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

