
നാലു ദിവസത്തെ ഇന്ത്യ – അമേരിക്ക വ്യാപാരചർച്ച ശനിയാഴ്‌ച അവസാനിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവഭീഷണിക്ക് വഴങ്ങിയാണ് വ്യാപാരചർച്ച അവസാനിച്ചതെന്നാണ് വിവരം. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചർച്ചയുടെ പുരോഗതിയിൽ ട്രംപ് ആഹ്ലാദം പ്രകടിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്നു തന്നെ ചർച്ച ആരുടെ ഇംഗിതത്തിനനുസരിച്ചാണ് അവസാനിച്ചതെന്ന് വ്യക്തമാണ്. കേന്ദ്രസർക്കാർ പൂർണമായും അമേരിക്കയ്ക്ക് മുമ്പിൽ വഴിങ്ങിയെന്നാണ് കരുതപ്പെടുന്നത്.
ഇരുരാജ്യത്തെയും മേഖലാതല വിദഗ്‌ധർ ഓൺലൈനായി വരും ആഴ്ചകളിൽ തുടർചർച്ച നടത്തും. ഇന്ത്യ അമേരിക്ക ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതി പ്രതിഫലിപ്പിച്ചാണ് ചർച്ച വിജയകരമായി അവസാനിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
അമേരിക്കയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയടക്കം കുറയ്‌ക്കാമെന്ന ഉറപ്പാണ് ഇന്ത്യ ചർച്ചയിൽ നൽകിയത്. പാലുൽപ്പന്നങ്ങളുടെയും ക്ഷീരമേഖലയിലെ മറ്റ് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്.
Also Read: തമിഴ്‌നാട്ടിൽ അധ്യാപകൻ ദളിത് വിദ്യാർഥിയുടെ തല അടിച്ചുപൊട്ടിച്ചു; ഞരമ്പുകൾ പൊട്ടി, നില ഗുരുതരം
മുൻഗണനാ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ആശയകൈമാറ്റം ചർച്ചയിലുണ്ടായി. വിപണി ലഭ്യത വർധിപ്പിക്കുക, തീരുവ – തീരുവയിതര തടസ്സങ്ങൾ നീക്കുക തുടങ്ങിയ കാര്യങ്ങളിലടക്കം മികവുറ്റ രീതിയിൽ ആശയകൈമാറ്റമുണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here