നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍; ആവര്‍ത്തിച്ച് ട്രൂഡോ

ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അങ്ങനെ കരുതാന്‍ തന്റെ പക്കല്‍ വിശ്വസനീയമായ കാരണമുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി. അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രതികരണം. അതേസമയം ഇന്ത്യന്‍ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

‘ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. നീതി നടപ്പാകണം. നിയമവാഴ്ചയ്‌ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയില്‍ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കനേഡിയന്‍ പൗരനെ സ്വന്തം മണ്ണില്‍ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലയ്ക്കു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ക്കില്ല.’ – ട്രൂഡോ പറഞ്ഞു.

അതേസമയം കാനഡയിലെ ഖലിസ്ഥാന്‍ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബ്, ദില്ലി, ഹരിയാന എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. സിഖ് ഫോര്‍ ജസ്റ്റിസ് അടക്കമുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ ഈ മാസം 25 നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

READ ALSO:ചന്ദ്രയാന്‍ 3 വീണ്ടും ഉണരുമെന്ന പ്രതീക്ഷയില്‍ ഐഎസ്ആര്‍ഒ

നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇന്ത്യ അന്വേഷണത്തില്‍ സഹകരിക്കണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ കാനഡയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പാകിസ്ഥാന്‍ ചാര സംഘടന ISI ഖാലിസ്ഥാന്‍ സംഘടനകള്‍ക്ക് ഫണ്ടിംഗ് ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഖലിസ്ഥാന്‍ വിഘടന വാദ സംഘടനകള്‍ക്കെതിരായ പരിശോധനയടക്കമുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.

READ ALSO:മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here