
കുപ്വാരയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം. അഞ്ച് എകെ 47 ഉൾപ്പെടെയുള്ള ആയുധശേഖരം കണ്ടെടുത്തതായാണ് വിവരം. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സെഡോരി നാല വനമേഖലയിൽ തിരച്ചിൽ നടപടികൾ പുരോഗമിക്കുകയാണ്.
ഇൻ്റലിജൻസ് 14 ഭീകരരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിലെ പാകിസ്ഥാൻ ഭീകരരെ സഹായിക്കുന്നവരെ ലക്ഷ്യമിട്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക ഭീകരരെ കണ്ടെത്താനുള്ള ശ്രമവും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്.
അതിനിടെ സുരക്ഷാസേനയുടെ തൽസമയ സംപ്രേഷണം വാർത്താ വിതരണ മന്ത്രാലയം വിലക്കി. പ്രതിരോധ പ്രവർത്തനങ്ങളും സേന നീക്കങ്ങളും മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും പങ്കുവെക്കരുത് എന്നുമാണ് നിർദേശം.ദേശീയ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് അറിയിച്ച വാർത്താവിതരണ മന്ത്രാലയം കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, കാര്‍ഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം എന്നിവയിലെ നിയന്ത്രണമില്ലാത്ത റിപ്പോര്‍ട്ടിങ് വലിയ പ്രത്യാഘാതമുണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. വിഷയത്തിൽ പാകിസ്ഥാന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഷഹബാസ് പറഞ്ഞു.രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സായുധസേനകൾ സജ്ജരാണെന്ന് ഷഹബാസ് വ്യക്തമാക്കി. ദുരന്തങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും സിന്ധു നദീജല കരാർ മരവിപ്പിച്ചാൽ സൈന്യത്തെ ഉപയോഗിച്ച് നേരിടും അബോട്ടബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ ഷഹബാസ് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here