കാർഗില്‍ യുദ്ധത്തിലെ കഥാനായകൻ; ബൊഫോഴ്‌സ് പീരങ്കികള്‍ കളമൊഴിയുന്നു

ഇന്ത്യന്‍ സൈന്യത്തിന്റെ നെടുംതൂണായ ബൊഫോഴ്‌സ് പീരങ്കികള്‍ പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങുകയാണ് സൈന്യം. 2030 മുതല്‍ തദ്ദേശീയമായി വികസിപ്പിച്ച ധനുഷ് പീരങ്കികളും അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റവും (എടിഎജിഎസ്) ആണ് ബൊഫോഴ്‌സിന് പകരമായി സേനയിലെത്തുക. കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിനുശേഷമാണ് ബൊഫോഴ്സിനെ പൂർണമായും ഒഴിവാക്കാൻ ഒരുങ്ങുന്നത്. കാലപ്പഴക്കവും ആവശ്യത്തിന് സ്പെയർ പാർട്സുകള്‍ ലഭ്യമല്ലാത്തതും തദ്ദേശീയമായ ആർട്ടിലറി ഗണ്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചതും ആണ് ഇവയ്ക്ക് തിരിച്ചടിയായി മാറിയത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന 1999ലെ കാർഗില്‍ യുദ്ധത്തില്‍ ഉയർന്ന മലനിരകളില്‍ തമ്പടിച്ച പാക് സൈന്യത്തെയും ഭീകരവാദികളെയും തുരത്താൻ സൈന്യത്തെ വളരേയേറെ സഹായിച്ച ആയുധമായിരുന്നു ബൊഫോഴ്സ് പീരങ്കികള്‍. ഇതിന്റെ പേരിൽ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അഴിമതിയുടെ പേരിലും ഇവ പ്രശസ്‌തമാണ്‌. ബൊഫോഴ്‌സ് പീരങ്കികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി വിവാദം അന്ന് രാജീവ് ഗാന്ധി നേതൃത്വം കൊടുത്ത കേന്ദ്രസര്‍ക്കാരിനെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ALSO READ: ജമ്മു കശ്മീരിലെ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

1986ലാണ് സ്വീഡിഷ് നിര്‍മിതമായ ബൊഫോഴ്‌സ് പീരങ്കികള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. 400 പീരങ്കികളാണ് അന്ന് വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 1437 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍, ഈ ഇടപാടിനായി ബൊഫോഴ്സ് രാഷ്ട്രീയ നേതാക്കള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി ഒരു സ്വീഡിഷ് റേഡിയോ രംഗത്തെത്തുകയായിരുന്നു. 64 കോടി രൂപയുടെ അഴിമതി ഈ ഇടപാടില്‍ നടന്നെന്നായിരുന്നു ആരോപണം.

ബൊഫേഴ്സ് അഴിമതിക്കേസില്‍ 1990-ലാണ് സി.ബി.ഐ. കേസെടുത്തത്. ബൊഫേഴ്സ് മേധാവിയായിരുന്ന മാർട്ടിൻ ആർട്ബോ, ഇടനിലക്കാരനായ വിൻ ഛദ്ദ, ഹിന്ദുജ സഹോദരന്മാർ എന്നിവർക്കെതിരേയായിരുന്നു കേസ്. 1999-ലാണ് ഈ കേസില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. ഇറ്റാലിയന്‍ വ്യവസായിയും ബൊഫേഴ്സ് ഇടപാടിലെ ഇടനിലക്കാരനുമായ ഒട്ടാവിയോ ക്വത്റോച്ചി, മുന്‍ പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്ട്നഗര്‍, ആര്‍ട്ബോ, ബൊഫോഴ്സ് കമ്പനി എന്നിവരെ പ്രതികളാക്കിയായിരുന്നു ആദ്യത്തെ കുറ്റപത്രം. 2000-ത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹിന്ദുജ സഹോദരന്മാര്‍ക്കെതിരേ അനുബന്ധ കുറ്റപത്രവും സി.ബി.ഐ. സമര്‍പ്പിച്ചു.

അന്ന് വാങ്ങിയ ബൊഫോഴ്സ് പീരങ്കികളില്‍ 200 എണ്ണം മാത്രമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. നിലവില്‍ ഇവയുടെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണ്. അത്യാധുനിക ആര്‍ട്ടിലറി ഗണ്‍ സംവിധാനങ്ങളാണ് ഇന്ന് മിക്ക രാജ്യങ്ങളുടെയും പക്കലുള്ളത്. ഈ സാഹചര്യത്തില്‍ ബൊഫോഴ്‌സിന് പകരം തദ്ദേശീയമായി രണ്ട് ആര്‍ട്ടിലറി ഗണ്ണുകൾ ഇന്ത്യ വികസിപ്പിച്ചത്. ഇതാണ് ധനുഷ്, എടിഎജിഎസ് എന്നിവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News