ഗർഭപാത്രത്തിനകത്ത് വച്ച് കുഞ്ഞിന് ശസ്ത്രക്രിയ, വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ ഡോക്ടർ, വെല്ലുവിളികളെ തോൽപ്പിച്ച് കുഞ്ഞു മറിയം

നട്ടെല്ലില്ലെ തകരാറ് പരിഹരിക്കാൻ ഗർഭപാത്രത്തിനകത്ത് വച്ച് നടത്തിയ സങ്കീർണ ശസ്ത്രക്രിയ വിജയകരമായതോടെ ലോകത്തിന് മുൻപിൽ കൊളംബിയൻ ദമ്പതികളുടെ മകളായ കുഞ്ഞു മറിയത്തിന്റെ പുഞ്ചിരി നിറയുകയാണ്. വെല്ലുവിളികൾ അതിജീവിച്ച് രണ്ടു മാസത്തിനു ശേഷം മറിയം ഭൂമിയിലേക്ക് പിറന്നു വീഴുമ്പോൾ പുതിയ ഒരു ചരിത്രം കൂടിയാണ് ഉടലെടുക്കുന്നത്. ലോകത്തിലാദ്യമായി ഇത്തരത്തിലൊരു സർജറി ചെയ്യുന്ന ആദ്യ ഇന്ത്യൻ ഡോക്ടറായി മന്ദീപ് സിംഗും ഈ സന്തോഷത്തിന്റെ ഭാഗമാവുകയാണ്.

ALSO READ: മ‍ഴ: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎഇയ്ക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞു കൊളംബിയൻ ദമ്പതികൾ

അമ്മയുടെ ഉദരത്തിൽ ഗർഭാവസ്ഥയിൽ ശസ്ത്രക്രിയക്ക് വിധേയയായ ശിശു രണ്ടു മാസത്തിനു ശേഷം ജീവിതത്തിലേക്ക്. നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊളംബിയൻ ദമ്പതികളുടെ കുട്ടിയാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് പിറന്നത്. സങ്കീർണ്ണ മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ യുഎഇയുടെ വൈദഗ്ദ്യത്തിന്റെ തെളിവായി മാറുകയാണ് കുഞ്ഞു മറിയത്തിന്റെ പിറവിയും മെച്ചപ്പെട്ട ആരോഗ്യനിലയും.

ഗർഭാവസ്ഥയുടെ 24 ആം ആഴ്ചയിൽ ശസ്ത്രക്രിയക്ക് വിധേയയായ ശിശു ഗർഭപാത്രത്തിൽ ആഴ്ചകളോളം തുടർന്ന് 37 ആം ആഴ്ചയാണ് ജനിച്ചത്. കുഞ്ഞ് മറിയം വിയോലെറ്റയുടെയും അമ്മ ലിസ് വാലന്റീന പരാ റോഡ്രിഗസിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. ഗൈനക്കോളജിസ്റ്റായ ഡോ. ഋതു നമ്പ്യാരാണ് മറിയത്തിന്റെ പിറവിക്ക് വൈദ്യസഹായം നൽകിയത്. ജനനസമയത്ത് 2.46 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് പിറകിലെ ചർമ്മത്തിൽ ചെറിയ വിടവുണ്ടായിരുന്നു. ന്യൂറോ സർജൻ ഡോ. എസ്സാം എൽഗമൽ ഇത് അടച്ചു. നിയോനാറ്റോളജി ഡയറക്ടർ ഡോ. ഇവിയാനോ റുഡോൾഫ് ഒസുറ്റയുടെ നേതൃത്വത്തിലുള്ള നവജാത ശിശുക്കളുടെ മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിലായിരുന്നു രണ്ടാഴ്ച കുഞ്ഞ്.

കുട്ടിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

“കുഞ്ഞിന്റെ മൂത്രാശയം നന്നായി പ്രവർത്തിക്കുന്നു, രണ്ട് കാലുകളുടെയും ചലനം സാധാരണ നിലയിലാണ്. സ്‌പൈന ബൈഫിഡ റിപ്പയറിന് കേടുപാടുകളില്ല. തലച്ചോറിന്റെ അൾട്രാസൗണ്ടും എംആർഐയും സാധാരണ നിലയിലാണ്. അതുകൊണ്ട് ഗർഭാശയത്തിനുള്ളിലെ ശസ്ത്രക്രിയ വിജയകരമാണെന്നാണ് വിലയിരുത്തൽ. തുടർച്ചയായി ആരോഗ്യ നില പരിശോധിക്കേണ്ടതുണ്ടെങ്കിലും പ്രാരംഭ സൂചകങ്ങൾ പ്രതീക്ഷ നൽകുന്നതാണ്,” സ്പൈന ബൈഫിഡ ശസ്ത്രക്രിയക്ക് നേത്വത്വം നൽകിയ ഡോ. മന്ദീപ് സിംഗ് പറഞ്ഞു.

കൊളംബിയയിലെ കോൾസാനിറ്റാസ് ക്ലിനിക്കിലെ ഡോക്ടർമാരുടെ സംഘവുമായി ബുർജീൽ മെഡിക്കൽ സിറ്റിയിലെ മെഡിക്കൽ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ലിസും ഭർത്താവ് ജേസൺ മാറ്റിയോ മൊറേനോ ഗുട്ടറസും കൊളംബിയയിലെ ബൊഗോട്ടയിൽ തിരിച്ചെത്തിയാൽ കുഞ്ഞിന്റെ സംരക്ഷണം അവിടത്തെ ഡോക്ടർമാർ ഏറ്റെടുക്കും. പീഡിയാട്രിക് യൂറോളജിസ്റ്റ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരാണ് കുട്ടിയെ പരിശോധിക്കുക. കുടുംബം ഉടൻ കൊളംബിയയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

“യുഎഇ ഞങ്ങൾക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനമാണ് മരിയം. പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾക്ക് ഏറ്റവും നല്ല പരിചരണം നൽകിയതിന് ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഏറെ നന്ദിയുണ്ട്. വരും വർഷങ്ങളിൽ മറിയത്തിന് വൈദ്യസഹായം ആവശ്യമായേക്കാമെങ്കിലും അവളുടെ ആരോഗ്യ നില മെച്ചപ്പെടുത്താൻ സഹായിച്ചതിന് ഏറെ നന്ദിയുണ്ട്,” ലിസ് പറഞ്ഞു.

മൂന്ന് മണിക്കൂർ നീണ്ട ഗർഭാശയത്തിലെ ശസ്ത്രക്രിയ; ഇന്ത്യൻ സർജന്റെ ആദ്യ നേട്ടം

മരിയത്തിന്റെ ജനനത്തിലൂടെ മുംബൈയിൽ കുടുംബവേരുകളുള്ള ഡോ. മന്ദീപ് സിംഗ് സ്‌പൈന ബൈഫിഡ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വംശജനായി. ഡോ. മന്ദീപിന്റെ നേതൃത്വത്തിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലെ കിപ്രോസ് നിക്കോളെയ്ഡ്‌സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്ററിലെ വിദഗ്ധ സംഘമാണ് ജൂണിൽ ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്തിയത്. ഗർഭപാത്രത്തിൽ കീറലുണ്ടാക്കി ഗർഭസ്ഥ ശിശുവിനെ അൽപ്പം പുറത്തെടുത്തായിരുന്നു പിറകുവശത്ത് ശസ്ത്രക്രിയ. കുഞ്ഞിന്റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടർമാർ കൃത്രിമ പാച്ച് ഉണ്ടാക്കി. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗർഭ പാത്രത്തിലേക്ക് കുത്തിവച്ച് ഗർഭപാത്രം അടച്ചു. ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം ഗർഭപാത്രത്തിൽ തന്നെ തുടർന്ന കുഞ്ഞ് 37 ആം ആഴ്ച സ്വാഭാവിക പ്രസവത്തിലൂടെയാണ് പുറത്തെത്തിയത്.

ALSO READ: കോ‍ഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാ‍ഴ്ചയും അവധി

സ്‌പൈന ബൈഫിഡ: ഗർഭസ്ഥ ശസ്ത്രക്രിയയുടെ നേട്ടങ്ങൾ

നട്ടെല്ലിന്റെ അസ്ഥികൾ രൂപപ്പെടാത്തപ്പോൾ സംഭവിക്കുന്ന ജനന വൈകല്യമാണ് സ്‌പൈന ബൈഫിഡ. ഇതിലൂടെ സുഷുമ്‌ന നാഡി അമ്നിയോട്ടിക് ഫ്ലൂയിഡിലേക്ക് തുറക്കപ്പെടുകയും സ്ഥിരം വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. മലവിസർജ്ജനം, മൂത്രാശയ നിയന്ത്രണം, പക്ഷാഘാതം അല്ലെങ്കിൽ ശരീരത്തിന്റെ കീഴ് ഭാഗത്തെ അവയവങ്ങളിലെ പേശികളുടെ ബലഹീനത എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകും. ഗർഭാവസ്ഥയുടെ 19-25 ആഴ്‌ചയ്‌ക്കിടയിൽ നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ ഗർഭാശയത്തിൽ നടത്തുന്ന സ്‌പൈന ബൈഫിഡ റിപ്പയർ ശസ്ത്രക്രിയയിലൂടെ ജനനശേഷം ശിശുവിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനാകുമെന്നതാണ് നിർണ്ണായകം. 1,000 ജനനങ്ങളിൽ ഒരു കുട്ടിക്ക് സ്‌പൈന ബൈഫിഡ വൈകല്യം സംഭവിച്ചേക്കാമെന്നാണ് ശരാശരി കണക്കുകൾ. ഗർഭാവസ്ഥയിലെ സ്‌പൈന ബൈഫിഡ പരിഹാര ശസ്ത്രക്രിയ സ്ഥിരം രോഗശാന്തിയല്ലെങ്കിലും ജനനത്തിനു ശേഷമുള്ള കുട്ടിയുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ചികിത്സിക്കാതിരുന്നാൽ ജനനശേഷം കുട്ടിയുടെ കൈകാലുകളുടെ ചലന ശേഷി കുറയുന്നത് ഇതിലൂടെ തടയാനാകും. മറിയത്തിന്റെ നിലവിലെ ആരോഗ്യനില ഈ പ്രതീക്ഷയാണ് നൽകുന്നത്.

ഗർഭാവസ്ഥയിലെ സ്പൈന ബൈഫിഡ റിപ്പയർ എല്ലായിടത്തും എളുപ്പത്തിൽ ലഭ്യമല്ല. ലോകത്താകെ ഈ സങ്കീർണ്ണ ശസ്ത്രക്രിയ നടത്തുന്ന 14 കേന്ദ്രങ്ങളേയുള്ളൂ. ഏഷ്യയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമുള്ള ദമ്പതികൾ സാധാരണയായി അമേരിക്കയിലേക്കും യൂറോപ്പിലേക്കും സഞ്ചരിക്കാറാണ് പതിവ്. എന്നാൽ ഇതിന് ഭാരിച്ച ചിലവാണ് വഹിക്കേണ്ടിവരിക. കൊളംബിയയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ദമ്പതികൾ ചികിത്സയ്ക്കായി അബുദാബിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News