
അവധികൾ കഴിഞ്ഞു ഉണർന്ന ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് 1000 പോയിന്റ് ഉയർന്നു. ദേശീയ സൂചിക നിഫ്റ്റിയിൽ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ അഞ്ചാമത്തെ സെഷനിലും സൂചികകൾ മുന്നോട്ട് കുതിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുവരുന്നതിന്‍റെ സൂചനയായാണ് വിദഗ്ധർ കാണുന്നത്. ജനുവരി 6 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് സെൻസെക്സും നിഫ്റ്റിയും എത്തി നിൽക്കുന്നത്.
സെൻസെക്സ് 1021 പോയിന്റ് ഉയർന്ന് 79,579 ലേക്ക് എത്തി. നിഫ്റ്റി 320 പോയിന്‍റിലധികം ഉയർന്ന് 24,175 ലെത്തി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾ ക്യാപ് ഇൻഡക്സുകൾ 1.5 ശതമാനം ഉയർന്നു. ഐടി, ഊർജ ഓഹരികളിലെ വാങ്ങൽ താൽപര്യമാണ് വിപണിക്ക് കരുത്തായത്.
ALSO READ; പ്രായം ഒന്നര വയസ്, ആസ്തി 250 കോടി! ഇതാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍
ഇൻഡസ്‍ലാൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, അദാനി പവർ, ഗെയിൽ ഇന്ത്യ എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഓഹരികൾ. അതെ സമയം, അദാനി പോർട്സ് ആൻഡ് സെസ്, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമസ്യൂട്ടിക്കൽ എന്നിവ നഷ്ടം രേഖപ്പെടുത്തി.
ട്രംപ് താരിഫ് പ്രഖ്യാപനങ്ങളിൽ പലതിനും താൽക്കാലിക നിർത്തി വയ്ക്കൽ പ്രഖ്യാപിച്ചത് അടക്കമുള്ള നീക്കങ്ങൾ വിപണിയിൽ കഴിഞ്ഞ ആഴ്ച മുതൽ പോസിറ്റീവ് പ്രതിഫലനങ്ങൾ ഉണ്ടാക്കിയിരുന്നു. യുഎസ് – ചൈന വ്യാപാരയുദ്ധത്തിന്‍റെ സാഹചര്യത്തിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ പിടിച്ചു നിൽക്കുമെന്ന പ്രതീക്ഷയും പലിശ നിരക്കുകൾ കുറക്കാനുള്ള സാധ്യതയും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ ഇന്ത്യൻ സന്ദർശനവും വിപണിയുടെ ഉയർച്ചക്കുള്ള കാരണമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here