ക്രൂഡോയിലിന് വിലയിടിഞ്ഞതോടെ കൂറ്റൻ ലാഭം കൊയ്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ

ക്രൂഡോയിലിന് വിലയിടിഞ്ഞതോടെ കൂറ്റൻ ലാഭം കൊയ്ത് ഇന്ത്യൻ എണ്ണക്കമ്പനി കൾ. മൂന്നുമാസംകൊണ്ട് പതിനായിരം കോടി രൂപയാണ് ഇന്ത്യൻ ഓയിലിൻ്റെ ലാഭം. വലിയ ലാഭനേട്ടത്തിനിടയിലും പെട്രോൾ, ഡീസൽ വിലകുറയ്ക്കാതെ ജനങ്ങളുടെ വയറ്റത്തടി തുടരുകയാണ് ഭരണകൂടം.

റഷ്യ- യുക്രെയ്ൻ യുദ്ധത്തിനിടയിലും പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ വിലക്കയറ്റ നീക്കത്തിനിടയിലും കുറഞ്ഞുനിൽക്കുകയാണ് ക്രൂഡോയിൽ വില. പ്രധാന അസംസ്കൃത എണ്ണയായ ഡബ്ല്യുടിഐ ക്രൂഡിന് ബാരലിന് എഴുപതും ബ്രെൻ്റ് ക്രൂഡിന് 73ഉം ഡോളറാണ് നിലവിൽ വിലയിട്ടിരിക്കുന്നത്. രഹസ്യമായി അമേരിക്കയ്ക്ക് നൽകാൻ മാത്രമായി ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് ഉപരോധം മറികടന്ന് വാങ്ങിയെടുക്കുന്ന ഇന്ധനം വേറെ.

അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ക്രൂഡോയിൽ ശുദ്ധീകരിക്കുന്നതിലൂടെ ബാരലിന് 11 ഡോളറാണ് ഇന്ത്യൻ എണ്ണ കമ്പനികൾ ലാഭം നേടിയിരുന്നത്. എന്നാൽ, ബ്രെൻ്റ് ക്രൂഡിന്റെയും ഡബ്ല്യുടിഐ ക്രൂഡിന്റെയും വില കുത്തനെ കുറഞ്ഞതോടെ നിലവിൽ എണ്ണശുദ്ധീകരണം വഴി കമ്പനി നേടുന്ന ലാഭം 19 ഡോളറാണ്. വിപണിയിൽ ക്രൂഡോയിൽ വില കൂടിനിന്നിരുന്ന സമയത്ത് ആറായിരം കോടിയോളം വാർഷിക ലാഭം നേടിയിരുന്ന ഇന്ത്യൻ ഓയിൽ അടക്കമുള്ള കമ്പനികൾ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ മൂന്നു മാസത്തിൽ മാത്രം നേടിയെടുത്തത് പതിനായിരം കോടി രൂപ ലാഭമാണ്.

ആഗോളതലത്തിൽ എണ്ണ വിലയിൽ ഉണ്ടാകുന്ന കുറവും അതിലൂടെ കമ്പനികളുണ്ടാക്കുന്ന ലാഭനേട്ടവും രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്ന പ്രതീക്ഷ ഇന്ത്യൻ ജനതയും വെച്ച് പുലർത്തുന്നില്ല. കർണാടകത്തിലെ തോൽവിക്കിടയിലും ഇന്ധനവില കൂട്ടാത്തത് വരുംതെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് പേടിച്ചാണ്. പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനൽ തെരഞ്ഞെടുപ്പ് വർഷമെന്ന നിലയ്ക്ക് ഈ വർഷം വില കൂട്ടി വയറ്റത്തടിക്കില്ല എന്നാണ് ഇന്ത്യക്കാരുടെ കണക്കുകൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News