
രാജ്യത്തുടനീളം മുപ്പതിനായിരത്തോളം തസ്തികകൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി റെയിൽവേ. ഈ വർഷം 29,906 തസ്തികകളാണ് വെട്ടിക്കുറയ്ക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ സോണുകളുടെ ജനറൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി.
2026 ഏപ്രിൽ ഒന്നിലെ അനുവദനീയമായ ജീവനക്കാരുടെ രണ്ട് ശതമാനം ഒഴിവാക്കാനാണ് ഓരോ ജനറൽ മാനേജർക്കും നൽകിയിരിക്കുന്ന ടാർഗറ്റ്. പുനഃക്രമീകരണം, ഒഴിവാക്കൽ, തസ്തികമാറ്റൽ, സ്ഥലംമാറ്റം തുടങ്ങിയ നടപടികൾ വഴിയാകുമിത്. ഏറ്റവും കൂടുതൽ തസ്തികകൾ ഒഴിവാക്കുന്നത് ഉത്തര റെയിൽവേയിലാണ്. 3,303 തസ്തികകൾ വെട്ടും. 1,906 തസ്തികയാണ് ദക്ഷിണ റെയിൽവേയ്ക്ക് നഷ്ടപ്പെടുക.
അതേസമയം നിലവിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാരെ ഒഴിവാക്കില്ല. നോൺ-സേഫ്റ്റി വിഭാഗത്തിൽപ്പെട്ട തസ്തികകളാണ് പ്രധാനമായും വെട്ടിക്കുറയ്ക്കുന്നത്. എന്നാൽ ഈ തസ്തികകളിൽ പുതിയ നിയമനം നടത്തില്ല. ടൈപ്പിസ്റ്റ് പോലെയുള്ള തസ്തികകളിലുള്ളവരെ ക്ലാർക്ക് തസ്തികയിലേക്ക് മാറ്റി നിയമിക്കും. എ.സി. കോച്ചുകളുടെ അറ്റകുറ്റപ്പണി, റാക്കുകളുടെ അറ്റകുറ്റപ്പണി തുടങ്ങി ഒട്ടേറെ ജോലികൾ പുറംകരാർ നൽകിയിരിക്കുകയാണ്. എല്ലാ പുനർവിന്യാസങ്ങളും തസ്തിക ഒഴിവാക്കലുകളും എച്ച്.ആർ.എം.എസ്. പോർട്ടൽ വഴി മാത്രമേ ചെയ്യാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
മൂന്നര ലക്ഷത്തിലേറെ തസ്തികകളിൽ ആളില്ല
ഒരു വർഷം രണ്ട് ശതമാനം തസ്തികകൾ ഇല്ലാതാക്കണമെന്ന കേന്ദ്രനയം കാരണം റെയിൽവേയിൽ മൂന്നരലക്ഷത്തിലേറെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ദക്ഷിണ റെയിൽവേയിൽ മാത്രം ഇത് ഇരുപതിനായിരത്തോളമാണ്. കൂടുതൽ ഒഴിവുകളും റെയിൽവേ ആശുപത്രികൾ, ഹൗസ് കീപ്പിങ്, എ.സി. മെക്കാനിക്ക്, ഇലക്‌ട്രിക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ്. പൊതുവെ ഈ തസ്തികകളിൽ നിയമനം നടത്താതെ സറണ്ടർ ചെയ്യാറാണ് ചെയ്യുക. എല്ലാവർഷവും ഒരു ശതമാനത്തിനു മുകളിൽ തസ്തികകൾ നിലവിൽ ഒഴിവാക്കുന്നുണ്ട്. സേഫ്റ്റി വിഭാഗത്തിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നില്ലെങ്കിലും വിരമിക്കുന്ന മുറയ്ക്ക്, തുല്യമായ നിയമനം നടത്തുന്നില്ല.
ALSO READ: ഈ ഇന്ത്യൻ റെയിൽവേ എന്താ ഇങ്ങനെ! അശാസ്ത്രീയ സമയത്തിൽ ട്രെയിനുകൾ; ദുരിതത്തിലായി മലബാർ യാത്രികർ
പ്രതിഷേധിച്ച് യൂണിയനുകൾ
റെയിൽവേയുടെ ഈ നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോൾ വീണ്ടും തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത് തെറ്റാണെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. പുതിയ പാതകളും തീവണ്ടികളും വന്നതുവഴി കൂടുതൽ ജീവനക്കാരെ നിയമിക്കുകയാണ് വേണ്ടത് എന്നിരിക്കെ വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്‌കരണ നീക്കമാണെന്ന് ഇവർ ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

