
ഒരുപോലെ കൗതുകമുണർത്തുകയും എന്നാൽ ജാഗ്രത അത്യാവശ്യവുമായ ഒന്നാണ് വിമാനയാത്ര. ഓരോ വിമാനയാത്രയും പലർക്കും ആദ്യമായുള്ള അനുഭവമായി തോന്നിയേക്കാം. എന്നാൽ മേയ് അഞ്ചിന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് ചണ്ഡിഗഡിൽ ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിൽ നിന്ന് ഭയപ്പെടുത്തുന്ന രീതിയിലുള്ള വിവരം പുറത്തുവന്നിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഒരു യാത്രികന്റെ പവർബാങ്കിൽ നിന്ന് തീപടർന്നതായാണ് റിപ്പോർട്ടുകൾ.
ഇത് ക്യാമ്പിനുള്ളിൽ പെട്ടെന്ന് തീപടരുകയും യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിൽ നിന്ന് 200 ൽ അധികം യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. ഇതോടെ വിമാനയാത്രയിൽ പവർബാങ്ക് കൈയിൽ കരുതാമോയെന്ന സംശയത്തിലാണ് പല യാത്രികരും. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പല യാത്രികരും പവർബാങ്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയം ഉയർത്തുകയാണ്. എന്നാൽ ഒരു ചെറിയ ഇലക്ട്രോണിക് ഉപകരണം വരെ വിമാനത്തിൽ വലിയ സുരക്ഷാ അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ മറ്റ് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.
എന്തുകൊണ്ട് പവർബാങ്ക് അപകടകാരികളാകുന്നു
ലിഥിയം-അയൺ ബാറ്ററികളാണ് പവർ ബാങ്കുകളിൽ ഉപയോഗിക്കുന്നത്. ഇവയ്ക്ക് കേടുപാടുകൾ സംഭവിച്ചാലോ, അമിതമായി ചാർജ് ചെയ്‌താലോ, മോശമായി നിർമ്മിച്ചാലോ ഇവ അമിതമായി ചൂടാകുന്നു. ചില സാഹചര്യങ്ങളിൽ ഈ ബാറ്ററികൾ തീപിടുത്തത്തിന് കാരണമാകുമെന്ന് വ്യോമയാന വിദഗ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലകുറഞ്ഞതോ സാക്ഷ്യപ്പെടുത്താത്തതോ ആയ പവർ ബാങ്കുകൾ അമിതമായി ചൂടാകുന്നതിനെതിരെ ബിൽറ്റ്-ഇൻ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ അവ പ്രത്യേകിച്ച് അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയിൽ, യാത്രക്കാർക്ക് പവർ ബാങ്കുകൾ ക്യാബിൻ ബാഗേജിൽ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ, ചെക്ക്ഡ് ലഗേജിൽ കൊണ്ടുപോകാൻ അനുവാദമില്ല. എന്നിരുന്നാലും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സമീപ മാസങ്ങളിൽ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. വിമാനയാത്രയ്ക്കിടെ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിൽ നിന്ന് യാത്രക്കാരെ വിലക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

