
അഹമ്മദാബാദ് ആകാശ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാകുന്നതിന് മുമ്പ് ആശങ്കയുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത പുറത്ത്. ഗുവാഹത്തിയിൽ നിന്ന് ചെന്നൈയിലേക്ക് പോയ ഇൻഡിഗോ വിമാനം പൈലറ്റ് ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിലെ ഇന്ധനം ഗണ്യമായി കുറഞ്ഞതോടെ പൈലറ്റ് മെയ് ഡേ കോള്‍ നല്‍കിയെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്‍ഡിഗോ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്. ഇന്‍ഡിഗോയുടെ 6E-6764 വിമാനം, വ്യാഴാഴ്ച വൈകുന്നേരം 7:45 ഓടെ ചെന്നൈയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ചെന്നൈയിലെ എയര്‍ ട്രാഫിക് കൂടുതലായിരുന്നത് കാരണം ഇത് നടന്നില്ല. തുടര്‍ന്ന് ബംഗളൂരുവിലേക്ക് തിരിച്ചു പറക്കുകയായിരുന്നു. 168 യാത്രക്കാരുമായിട്ടാണ് വിമാനം സുരക്ഷിതമായി ഇറങ്ങിയത്.
ALSO READ: തെലുങ്കിലെ അതേ ‘ഈച്ച’ മലയാളത്തിലും; ‘ലൗലി’ സിനിമയെച്ചൊല്ലി വിവാദം, ‘ഈഗ’യുടെ നിർമ്മാതാവ് പരാതി നൽകി
രാത്രി 8:20ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ലാന്‍ഡിംഗ് സമയത്ത് മെഡിക്കല്‍, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സജ്ജരായിരുന്നു, പരമാവധി സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കിയിരുന്നതായി വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ, രണ്ട് പൈലറ്റുമാരെയും ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ, മധുരയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പറന്നുയർന്ന് വെറും 30 മിനിറ്റിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയിരുന്നു. 60 ലധികം യാത്രക്കാരുമായി വിമാനം രാവിലെ 7.55 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. യാത്ര ആരംഭിച്ചയുടനെ സാങ്കേതിക തകരാർ കണ്ടെത്തിയ ജീവനക്കാർ മുൻകരുതൽ നടപടിയായി വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചു. വിമാനം ചെന്നൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു, എല്ലാ യാത്രക്കാരും സുരക്ഷിതരായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here