
പുനരുപയോഗ ഊർജ്ജ മേഖലയിൽ 200 കോടി രൂപയുടെ പദ്ധതിയുമായി ഇൻകൽ. കൊച്ചിയിൽ നടന്ന ബോർഡ് മീറ്റിങ്ങിനു ശേഷം കമ്പനി ചെയർമാൻ കൂടിയായ മന്ത്രി പി രാജീവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമായ ഇൻകൽ, നടപ്പു സാമ്പത്തിക വർഷത്തിൽ 123.87 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഹരിത വികസനത്തിൽ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് ഇൻകൽ തുടക്കമിടുന്നത്. ഐ ജി റ്റി പി എൽ, ഹൈലൈറ്റ് ഗ്രൂപ്പ് തുടങ്ങിയ വ്യവസായ വാണിജ്യ ഗ്രൂപ്പുകളുമായി ചേർന്നാണ് പദ്ധതി വിഭാഗം ചെയ്യുന്നത്. ഇൻകലിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ഗ്രീൻസ് വ്യവസായ പാർക്കിൽ 75 ഏക്കറിൽ 23.2 മെഗാ വാട്ട് സോളാർ വൈദ്യുതി പദ്ധതിക്കാണ് ആദ്യഘട്ടത്തിൽ തുടക്കമാകുന്നത്. മറ്റു പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമായുള്ള ഗ്രൂപ്പ് ക്യാപിറ്റൽ മോഡൽ ചർച്ചകൾ പൂർത്തിയാകുന്ന മുറയ്ക്ക് കാസർകോട്, പാലക്കാട് ജില്ലകളിലും ഭൂമി വാങ്ങി പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
നടപ്പു സാമ്പത്തിക വർഷത്തിൽ ഇൻകൽ, 123.87 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് കൈവരിച്ചത്. 23.53 കോടി രൂപ അറ്റാദായം ഉണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് വിറ്റുവരവിലും അറ്റാദായത്തിലും ഗണ്യമായ വർദ്ധന ഉണ്ടായി. തുടർച്ചയായ നാലാം വർഷവും കമ്പനി ലാഭത്തിൽ ആയതിനാൽ കഴിഞ്ഞ രണ്ടു വർഷത്തെ പോലെ മൂന്നാം വർഷവും ഡിവിഡന്റ് നൽകുന്നത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

