
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിദേശികളടക്കം 29 വിനോദ സഞ്ചാരികളെ വെടിവെച്ചു കൊന്ന ഭീകരാക്രമണം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുവെന്ന് ഐ.എൻ.എൽ. ഭീകരാക്രമണം രാജ്യസുരക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശനം ആരംഭിക്കുകയും യു.എസ് വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസ് ഇന്ത്യയിലെത്തുകയും ചെയ്ത സന്ദർഭം നോക്കി നിഷ്ഠൂര ആക്രമണം അഴിച്ചുവിട്ടതിന് പിന്നിൽ ലോക ശ്രദ്ധ നേടിയെടുക്കുകയാവണം മുഖ്യ ലക്ഷ്യമെന്നും ഐഎൻഎൽ പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണം നടത്തിയ ഭീകരരെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരികയും താഴ്‌വരയിൽ സമാധാനം പുന:സ്ഥാപിക്കുകയും വേണം. ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദരാഞ്ജലികളർപ്പിക്കുകയും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്ക് ചേരുകയുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം.എൽ.എ യും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പത്രക്കുറിപ്പിൽ പറഞ്ഞു.
കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയുടെ സ്വസ്ഥജീവിതത്തിനു നേർക്കുള്ള ഹീനമായ കടന്നുകയറ്റമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ വന്നുചേരുന്ന സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത്. ജനങ്ങളെ ഭയപ്പെടുത്തി കശ്മീരിലേക്കുള്ള ഒഴുക്ക് തടയുകയും സമാധാനാന്തരീക്ഷം തകർത്ത് പ്രശ്‌നകലുഷമായ ജീവിതത്തിലേക്ക് കശ്മീരികളെ തള്ളി വിടുകയുമാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യം.
ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾക്ക് മുമ്പിൽ രാജ്യം മുട്ടു മടക്കിയിട്ടില്ല. അക്രമികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കശ്മീരികളുടെ ജീവിതം പൂർവസ്ഥിതിയിലേക്ക് എളുപ്പം തിരിച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകണം.
ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഗ്രാൻഡ് മുഫ്തി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here