
മദ്യനികുതിയിളവിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാട് മാറ്റത്തിൽ വിമർശനവുമായി ഐ.എൻ.എൻ. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ മറവിൽ വൻ നികുതിയിളവ് നൽകി കർണാടകയിലെ സ്വകാര്യ കമ്പനിയായ ബക്കാർഡിയുമായി ഉണ്ടാക്കിയ രഹസ്യ ഡീൽ കൈയ്യോടെ പിടികൂടിയപ്പോൾ ഗന്ത്യന്തരമില്ലാതെയാണ് വിവാദ വിഷയത്തിൽ യു.ഡി.എഫ് അന്തിമ തീരുമാനമെടുക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വി.ഡി സതീശൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്ന് ഐ.എൻ.എൽ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്കതമാക്കി.
മുന്നണിയിൽ പോയിട്ട്, പാർട്ടി നേതൃത്വവുമായി പോലും ആലോചിക്കാതെ വകുപ്പ് മന്ത്രിയെ ഇരുട്ടിൽ നിർത്തി നാമമാത്ര നികുതി നിശ്ചയിച്ച് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി, വൻ അഴിമതി ലക്ഷ്യമിട്ട് അധികാരമേൽക്കുന്നതിനു മുമ്പ് തന്നെ രൂപപ്പെടുത്തിയ ഇടപാടുമായി മുന്നോട്ടു പോകാൻ ശ്രമിച്ചപ്പോഴാണ് പ്രതിപക്ഷം കൈയ്യോടെ പിടികൂടിയത്.
സാധാരണക്കാരെ മനസ്സിൽ കണ്ടല്ല ബജറ്റ് നിർദ്ദേശമെന്നും കേരളത്തിലേക്ക് മദ്യം ഒഴുക്കി കർണാടകയിലെ സ്വകാര്യ കമ്പനിക്ക് അമിത ലാഭം കൊയ്യാൻ വഴി ഒരുക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട ഫയൽ നീക്കം അതിവേഗം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് കോൺഗ്രസ് ദേശീയ നേതൃത്വമടക്കം വിഷയത്തിന്റെ ഗൗരവം ഉൾകൊണ്ടതെന്നും ഐ.എൻ.എൽ വ്യക്തമാക്കി.
ഒരു ഭാഗത്ത് ലഹരി വ്യാപനത്തിനെതിരെ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ‘തൂഫാൻ’ ആഞ്ഞു വീശുമ്പോൾ മറുഭാഗത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാടാകെ മദ്യം ഒഴുക്കാൻ അമിതാവേശത്തോടെ നടത്തുന്ന രഹസ്യ നീക്കങ്ങൾ മത- സംസ്കാരിക മേഖലയിലുള്ള പ്രമുഖരെ പോലും വിഷയത്തിൽ ഇടപെടാൻ നിർബന്ധിച്ചിരുന്നു. ഈ നേതാക്കൾക്കെതിരെ വർഗീയവും വിദ്വേഷ ജഡിലവുമായ പ്രസ്താവനകളുമായി സംഘ്പരിവാർ നേതാക്കൾ രംഗത്ത് വന്നതിൽ നിന്ന് തന്നെ ഈ കള്ളക്കച്ചവടത്തിൽ അവർക്കും പങ്കുണ്ട് എന്ന സംശയം ഉയർന്നിരിക്കേയാണ്. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും വി.എം സുധീരനുമൊക്കെ തനിക്കെതിരെ പരസ്യമായി രംഗത്ത് വരികയാണെന്ന് മനസ്സിലാക്കിയാണ് മദ്യ വിഷയത്തിൽ യു.ഡി.എഫാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് വി.ഡി സതീശനിപ്പോൾ പറയേണ്ടി വന്നത്.
അങ്ങേയറ്റം സാമൂഹിക പ്രാധാന്യമുള്ള ഈ വിഷയത്തിലും യു.ഡി.എഫിന്റെ നെടുംതൂൺ എന്ന് സ്വയം വീരസ്യം പറയുന്ന മുസ്‌ലിം ലീഗ് നേതൃത്വം വേണ്ടത്ര ഗൗരവത്തിൽ ഇടപെടാത്തതും വി.ഡി സതീശൻ്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്നതും കേരളീയ ജനത അമ്പരപ്പോടെയാണ് നോക്കികാണുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

