വഖഫ് ബോർഡിൻ്റെ പ്രവർത്തനം മരവിപ്പിച്ചത് കോൺഗ്രസും മുസ്‌ലിം ലീഗും ബിജെപിയും നടത്തിയ ഗൂഢാലോചനയിലൂടെ: ഐഎൻഎൽ

INL on Kerala Waqf Board controversy

വഖഫ് ബോർഡിൻ്റെ പ്രവർത്തനം മരവിപ്പിച്ചത് വൻ ​ഗൂഢാലോചനയിലൂടെയെന്ന് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മുന്‍ സർക്കാർ രൂപവത്ക്കരിച്ച സംസ്ഥാന വഖഫ് ബോർഡിനെ നിയമപരമായി പിരിച്ചുവിടാൻ പഴുതില്ലാത്ത സാഹചര്യത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും ബിജെപിയും കൂടി നടത്തിയ വൻ ഗൂഢാലോചനയാണ് വഖഫ് ബോർഡിൻ്റെ പ്രവർത്തനം മരവിപ്പിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ എത്തിച്ചതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.

വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിനായി കൊണ്ടുവന്ന 2025ലെ പുതിയ വഖഫ് നിയമത്തെ പുറമേക്ക് എതിർത്ത മുസ്‌ലിം ലീഗ് തന്നെ കോടതിയിൽ ബിജെപി നേതാവ് ഷോൺ ജോർജ് കൊണ്ടുവന്ന ഹർജിക്ക് അനുകൂലമായി വാദിച്ചത് ഗൂഢാലോചന പറത്തു കൊണ്ടുവരുന്നതാണെന്ന് ഐഎൻഎൽ വ്യക്തമാക്കി. നിയമാനുസൃതമായല്ല ഇടതു സർക്കാർ വഖഫ് ബോർഡ് ഉണ്ടാക്കിയത് എന്ന വകുപ്പ് മന്ത്രി ശംസുദ്ദീന്റെ ബാലിശമായ വാദം അതിനു തെളിവാണ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് ഒഴികെ മറ്റൊരു സംസ്ഥാന വഖഫ് ബോർഡിലും വഖഫ് നിയമം സെക്ഷൻ 14 പ്രകാരം രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല എന്നിരിക്കെ യുഡിഎഫ് സർക്കാറിന് അതുൾപ്പെടുത്തിയേ പറ്റൂ എന്ന പിടിവാശി സംഘ്പരിവാറുമായുള്ള ഡീലാണ് എടുത്തു കാണിക്കുന്നത്.

നിയമത്തിലെ ഈ വ്യവസ്ഥയ്ക്കെതിരെ നൽകിയ ഹർജികളിൽ സുപ്രീംകോടതി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. സുപ്രീം കോടതിയിൽ ഇങ്ങനെ ഒരു കേസ് നിലവിലില്ല എന്ന ഹർജിക്കാരന്റെ വാദം വസ്തുതക്ക് നിരക്കാത്തതാണ്. ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ ഹർജിയെ ന്യായീകരിച്ചുകൊണ്ട്, മുഖ്യമന്ത്രി വി ഡി സതീശൻ നിയമിച്ച സംഘ് അനുകൂലിയായ അഡ്വക്കേറ്റ് ജനറൽ വാദിച്ചത് സ്വാഭാവികമാണെന്നും ഐഎൻഎൽ ചൂണ്ടിക്കാട്ടി.

ALSO READ: ‘ബിജെപിക്ക് വഴങ്ങി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള യുഡിഎഫ് നീക്കം ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന’: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്

എല്ലാ തലങ്ങളിലും ആർഎസ്എസ് അനുയായികളും അനുഭാവികളുമായ വ്യക്തികളെ കുത്തിത്തിരുകിയത് എന്തിനുവേണ്ടിയാണെന്ന് ഇപ്പോൾ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. തീർത്തും മതപരമായ ധർമ്മ സ്ഥാപനത്തിൻ്റെ കടിഞ്ഞാൺ ന്യൂനപക്ഷത്തോട് അശേഷം മമതയില്ലാത്തവരുടെ കൈകളിൽ ഏൽപ്പിച്ചു കൊടുക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ അത്യുത്സാഹം മുസ്‌ലിങ്ങളുടെ പേരിൽ കണ്ണീർ വാർത്ത് അധികാരത്തിലെത്തിയവരുടെ തനിനിറമാണ് തുറന്നുകാട്ടുന്നത്.

നിലവിലെ വഖഫ് ബോർഡ് പിരിച്ചുവിട്ട് തങ്ങൾക്ക് ഇഷ്ടമുള്ളവരെ കുത്തിനിറച്ച് പുതിയ ബോർഡുണ്ടാക്കാനുഉള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ടതുണ്ടെന്നും മുനമ്പം ഭൂമി തട്ടിയെടുത്ത് കയ്യേറ്റക്കാരായ ബാറുടമകൾക്കും റിസോർട്ട് മാഫിയക്കും തീറെഴുതി കൊടുക്കാൻ വർഷങ്ങളായി വി ഡി സതീശൻ നടത്തുന്ന നീക്കങ്ങളുടെ പരിണതിയാണ് വഖഫ് ബോർഡിനെ മരവിപ്പിക്കുന്നതിൽ കലാശിച്ചതെന്നതാണ് യാഥാർത്ഥ്യമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News