
26 വിനോദ സഞ്ചാരികളെ കശ്മീരിലെ പെഹൽഗാമിൽ വെടിവെച്ച് കൊന്ന ഏപ്രിൽ 22 ൻ്റെ നിഷ്ഠൂരമായ ആക്രമണത്തിന് തിരിച്ചടി എന്നോണം ഇന്ത്യൻ സൈന്യം ബുധനാഴ്ച അർദ്ധരാത്രിയിൽ പാക്കിസ്ഥാനിലെയും പാക്കധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ നടത്തിയ സൈനിക ഓപ്പറേഷൻ അനിവാര്യമായ തിരിച്ചടിയാണെന്ന് ഐ.എൻ.എൽ.
നമ്മുടെ രാജ്യത്ത് അശാന്തിയും മത വൈരവും വളർത്താൻ ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിക്ക് ഉചിതമായ മറുപടി നൽകേണ്ടത് ഭരണകൂടത്തിൻ്റെ പ്രാഥമിക കടമയാണ്. സൈനിക താവളങ്ങൾക്ക് പകരം, ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത് തീവ്രവാദികളുടെ വിളയാട്ടത്തിന് ശാശ്വത അന്ത്യമുണ്ടാവണം എന്ന നിശ്ചയ ദാർഢ്യത്തോടെയാണ്. ഇന്ത്യൻ മണ്ണിൽ രക്തച്ചൊരിച്ചിലും അരാജകത്വവും വിതക്കാൻ പ്രവർത്തിക്കുന്ന ലഷ്ക്കറെ ത്വയ്യിബയുടെ മുദീരിക്കിലെയും ബഹൽവാപ്പൂരിലെ ജയ്ഷെ മുഹമ്മദിൻ്റെയും ആസ്ഥാനങ്ങളാണ് സൈന്യം മുഖ്യമായും ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക വിവരം. ഇവയടക്കം 9 തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെയാണത്രേ സ്കാൽപ്പ് ക്രൂയിസ് മിസൈലുകളും ഹാമർ ബോംബുകളും ഉപയോഗിച്ച് റഫേൽ ജെറ്റ് വഴി നമ്മുടെ സൈന്യം ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക നടപടി പൂർത്തിയാക്കിയത്.
ALSO READ: ഓപ്പറേഷൻ സിന്ദൂർ: 24 മിസൈലുകൾ, മിനിറ്റുകള്‍ക്കുള്ളില്‍ തകർത്തത് ഒൻപത് ഭീകര കേന്ദ്രങ്ങൾ
തുറന്നൊരു യുദ്ധം നമ്മുടെ ലക്ഷ്യമല്ല എന്നിരിക്കെ, തീവ്രവാദ സങ്കേതങ്ങൾ തകർത്തെറിയുന്നതോടെ അതിർത്തിയിലെ പിരിമുറുക്കം കുറയുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ലോകത്തിൻ്റെ അഭ്യർത്ഥനയും പ്രാർത്ഥനയും അതു തന്നെയാണ്. ഉന്നതമായ നയ തന്ത്രജ്ഞതയാണ് നമ്മുടെ കരുത്തെന്നും അത് തെളിയിക്കാനുള്ള മുന്തിയ അവസരമാണിതെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം.എൽ എ യും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here