
എൽ.ഡി.എഫ് സർക്കാർ അറബികടലിൽ എറിഞ്ഞ വിവാദമായ പി. എം ശ്രീ പദ്ധതിയെ തിരിച്ചുകൊണ്ടുവരാനുള്ള സതീശൻ സർക്കാറിൻ്റെ നീക്കം കേരളത്തിലെ മതേതര വിശ്വാസികളോട് ചെയ്യുന്ന കൊടിയ വഞ്ചനയാണെന്ന് ഐഎൻഎൽ. പി.എം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിൽ ഐഎൻഎൽ ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. പി എം ശ്രീ കോപ്പികൾ ചവറ്റുകുട്ടയിൽ എറിഞ്ഞുകൊണ്ട് പ്രിതിഷേധ സംഗമം ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് സമദ് തയ്യിൽ ഉദ്‌ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാൻ നാഗ്പൂരിലെ ആർ. എസ്. എസ് കാര്യാലയത്തിൽ രൂപപ്പെട്ട നിഗൂഢ പദ്ധതിയുടെ ഭാഗമാണ് പി.എം. ശ്രീ എന്നും ഐഎൻഎൽ വിമർശിച്ചു. മുട്ടാ പോക്കുകൾ നിരത്തി കേരളത്തിനെതിരെ മോദി സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ എൽഡിഎഫ് സർക്കാർ പി. എം ശ്രീയുടെ പ്രാഥമിക ധാരണ പത്രം ഒപ്പിട്ട സമയത്ത് സി.പി.ഐ എം – ബിജെപി ഡീലെന്നും, ബ്രിഡ്ജെന്നും പറഞ്ഞ് ബഹളം കൂട്ടിയ സതീശനും, ലീഗും ഇപ്പോൾ ആർ.എസ് എസ് കാര്യാലയത്തിലേക്ക് തുരങ്കപാത തന്നെ നിർമിച്ചിച്ച് സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്ന തിരക്കിലാണെന്നും ഐഎൻഎൽ വിമർശിച്ചു.
നൂറ്റിരണ്ട് സീറ്റുള്ള യു.ഡി.എഫിന് പകരം മൂന്ന് സീറ്റുള്ള ബിജെപിയാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നതിൻ്റെ സൂചനകളാണ് സതീശൻ്റെ ഭരണം ആദ്യ മാസം പിന്നിട്ടപ്പോൾ ബോധ്യമാകുന്നതെന്നും ഐ.എൻ.എൽ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻ്റ് നാസർ ചെനക്കലങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സിപി അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. പറാട്ടി കുഞ്ഞാൻ, പികെ.മിസ്റാൻ ,പിവി ഹംസ, പിപി.അർഷദ് എന്നിവർ പ്രസംഗിച്ചു. എൻപി ഷംസു,യാഹുട്ടി തിരൂർ, ബഷീർ ചേളാരി, നാസർ കൊട്ടാരത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

