ഇന്നസെൻ്റ് എന്ന ഗായകൻ; മലയാളിക്ക് മറക്കാനാവാത്ത ഇന്നച്ചൻ പാട്ടുകൾ

നടൻ, നിർമ്മാതാവ്, സംഘാടകൻ, രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ അങ്ങനെ ജീവിതത്തിൽ വിവിധ വേഷങ്ങൾ കെട്ടിയാടി ഇന്നസെൻ്റ് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തൻ്റെ പേര് എഴുതിച്ചേർത്തിട്ടുണ്ട്. അതിൽ കഥാപശ്ചാത്തലത്തിൽ കഥാപാത്രം മൂളുന്ന പാട്ടു മുതൽ ഇന്നസെൻ്റ് പിന്നണി പാടിയ പാട്ടുകൾ വരെ മലയാളികൾക്ക് സുപരിചിതമാണ്. ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും തകർത്തഭിനയിച്ച നമ്പർ 20 മദ്രാസ് മെയിലിൽ ഇന്നസെൻ്റ് അഭിനയിച്ച ടിടിആർ നാടാർ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചത് കഥാപശ്ചാത്തലത്തിൽ പാടിയ “അഴകാന നീലിവരും വരുപോലെ ഓടിവരും എന്നാടി പോലെ വരും ടോണിക്കുട്ടാ” പാട്ടിലൂടെയാണ്.

ശശിശങ്കർ ദിലിപിനെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച മിസ്റ്റർ ബട്ട്ലർ എന്ന ചിത്രത്തിലെ ഇന്നസെൻ്റിൻ്റെ കഥാപാത്രമായ ക്യാപ്റ്റൻ കെ.ജി. നായർ മലയാളിയുടെ മനസിൽ ഇടം പിടിച്ചതും “കുണുക്കു പെൺമണിയെ ഞുണുക്കു വിദ്യകളാൽ ” എന്ന പാട്ടിലൂടെയാണ്. വിദ്യാസാഗർ ഈണമിട്ട എം.ജി ശ്രീകുമാറും ചിത്രയും ആലപ്പിച്ച ഗാനത്തിൻ്റെ തുടക്ക ഭാഗമാണ് ഇന്നസെൻ്റ് പാടിയിരിക്കുന്നത്.

1990 ൽ പി.ജി വിശ്വംഭരൻ്റ പുറത്തിറങ്ങിയ ഗജകേസരിയോഗത്തിലെ ആനക്കാരൻ അയ്യപ്പൻ നായർ പാടിയ പാട്ട് ഇന്നും മലയാളിയുടെ മനസിൽ മായാതെയുണ്ട്. “ആനച്ചന്ദം ഗണപതി മേളച്ചന്ദം എട്ടുംപൊട്ടും തിരിയാനിത്തിരി ഹിന്ദിച്ചന്ദം” എന്ന് പാടി അഭിനയിച്ചിരിക്കുന്നത് ഇന്നസെൻ്റിൻ്റെ തന്നെ ശബ്ദത്തിലാണ്. ഇടയ്ക്ക് വരുന്ന സംഭാഷണവും ആലാപനവും ഇന്നസെൻ്റ് തന്നെ മിഴിവുള്ളതാക്കി മാറ്റി. ജോൺസൺ മാഷായിരുന്നു ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്.

അശോകൻ, താഹ എന്നിവർ സംവിധാനം ചെയ്ത സുരേഷ് ഗോപി, പാർവ്വതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 1990 ൽ തന്നെ പുറത്തിറങ്ങിയ ‘സാന്ദ്രം’ എന്ന ചിത്രത്തിലായിരുന്നു ഇന്നസെൻ്റ് ആലപിച്ച അടുത്ത പാട്ട് മലയാളി കേട്ടത്. കണ്ടല്ലോ പൊൻകുരിശുള്ളൊരു തിരുമലയാറ്റൂർ പള്ളി കണ്ടല്ലോ അർത്തുങ്കൽ പള്ളിപ്പെരുന്നാൾ കൊണ്ടാട്ടം… എന്ന പാട്ടിന് സംഗീത സംവിധാനം നിർവ്വഹിച്ചത് ജോൺസൺ മാഷായിരിന്നു.

2012 ൽ പുറത്തിറങ്ങിയ അജ്മൽ സംവിധാനം ചെയ്ത ഡോക്ടർ ഇന്നസെൻ്റാണ് ചിത്രത്തിൽ ഡോ. ഭാർഗവൻ പിള്ളയെന്ന നായക കഥാപാത്രത്തെയാണ് ഇന്നസെൻ്റ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭാർഗവൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഒരുക്കിയ ഗാനമായിരുന്നു ചിത്രത്തിൽ അദ്ദേഹം പാടി അഭിനയിച്ചത്. സന്തോഷ് വർമ്മയായിരുന്നു സംഗീത സംവിധായകൻ.

നടനും സംവിധായകനുമായ ലാലും മകൻ ജീൻ പോൾ ലാലും ചേർന്ന് സംവിധാനം ചെയ്ത സുനാമിയിൽ പല താരങ്ങൾ ചേർന്നു ആലപിച്ച രസകരമായ പാട്ട് ആരംഭിക്കുന്നത് ഇന്നസെൻ്റ് തൻ്റെ സ്വന്തം ശബ്ദത്തിലൂടെയാണ്. “സമാഗരിസ സരിഗമ ഗരിസരി സമാഗരിസ
മരത്തിലുണ്ടാക്കിവെച്ച വട്ടത്തിലെ റാട്ടെ മരംകെട്ടി വെട്ടി വലിക്കണെ റാക്കേ” എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്. ഷാഫി സംവിധാനം ചെയ്ത 2002 ൽ പുറത്തിറങ്ങിയ കല്യാണ രാമനിലും അത്തരത്തിൽ പല ഒത്തു ചേർന്ന ഗാനത്തിലും ഇന്നസെൻ്റ് പങ്കാളിയാവുന്നുണ്ട്. ഇന്നസെൻ്റ് ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രമായ മസിൽമാൻ പോഞ്ഞിക്കര “ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല… ” എന്ന പാട്ടുമായിട്ടാണ് ആ ഗാനത്തിൻ്റെ ഭാഗമാകുന്നത്.

1990 ൽ വിദേശ രാജ്യങ്ങളിൽ നടന്ന സ്റ്റേജ് ഷോകളിൽ മോഹൻലാൽ, നെടുമുടി വേണു, ഇന്നസെൻ്റ് എന്നിവർ ചേർന്ന് അവതരിപ്പിച്ച കോമഡി സ്കിറ്റിലെ കഥാപാത്രമായിരുന്നു കാഥികൻ പരമൻ പത്താനപുരം. കഥാ പുസ്തകമെടുക്കാൻ മറന്ന ഇന്നസെൻ്റ് അവരിപ്പിച്ച പരമൻ പത്തനാപുരം നിസാഹായവസ്ഥയിൽ ആവർത്തിച്ചു പാടുന്ന “ഓലയാൽ മേഞ്ഞൊരു കൊമ്പു ഗൃഹത്തിൻ്റെ കോലയിൽ നിന്നൊരു കോമളാംഗി…” എന്ന വരികളും മലയാളികൾ ഒരിക്കലും മറക്കാനാവാത്തതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel