കനത്ത ചൂട്; ക്ഷീരമേഖലയില്‍ വേണം കരുതലുകള്‍; നിര്‍ദേശങ്ങളുമായി ക്ഷീരവികസന വകുപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നത് ഗൗരവമായ സാഹചര്യമായാണ് ക്ഷീരവികസന വകുപ്പ് കാണുന്നത്.ക്ഷീര മേഖലയില്‍ നിലവില്‍ തന്നെ ഉല്‍പാദന കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.മലയോര മേഖലകളില്‍ ക്ഷീര സംഘങ്ങള്‍ വഴിയുള്ള കണക്കെടുപ്പില്‍ ഇത് പ്രകടമാണ്.കറവ പശുക്കളേയും സങ്കരയിനം പശുക്കളേയും ചൂട് കാര്യമായി ബാധിക്കുന്നുവെന്നാണ് പഠനങ്ങള്‍.പശുപരിപാലനത്തില്‍ കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. കന്നുകാലികള്‍ക്ക് 24 മണിക്കൂറും വെള്ളം ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കണം.ഓട്ടോമാറ്റിക് ഡ്രിങ്കിംഗ് സംവിധാനം ഉള്‍പ്പെടെ പരിഗണിക്കണം.

2. നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളില്‍ 10 മുതല്‍ 3 വരെ മേയാന്‍ വിടരുത്.ടാര്‍ പോളിന്‍ ഷീറ്റിന് കീഴില്‍ കെട്ടിയിടരുത്.

3. അത്യുല്‍പ്പാദന ശേഷിയുള്ളതും അണക്കുന്നതുമായ പശുക്കള്‍ക്ക് മിസ്റ്റ് സ്‌പ്രേ നല്‍കണം.ശരീരോഷ്മാവ് കുറക്കുന്നതിന് നനഞ്ഞ തുണികൊണ്ടോ ചാക്കുകൊണ്ടോ ഇടക്ക് തുടച്ചുകൊടുക്കുക.

4. ലവണങ്ങളുടെ കുറവ് പരിഹരിക്കാന്‍ ധാതുലവണമിശ്രിതങ്ങള്‍ അധികം നല്‍കുക.

5. പച്ചപ്പുല്ലിന്റെ അഭാവം വൈറ്റമിന്‍ എ യില്‍ കുറവുണ്ടാക്കിയേക്കും.മീനെണ്ണ നല്‍കാം.പച്ചപ്പുല്ലിന് പകരമായി ഉപയോഗിക്കേണ്ട വസ്തുക്കള്‍ പ്രാദേശിക അറിവുകള്‍ തേടണം.

6. പരുഷാഹാരത്തിന്റെ അളവ് ക്രമപ്പെടുത്തുക. പിണ്ണാക്ക് പോലുള്ള സാന്ദ്രിതാഹാരങ്ങള്‍ പകല്‍ സമയത്തും പരമാവധി ജലാംശമുള്ള തീറ്റവസ്തുക്കളും നല്‍കുക.

7. തൊഴുത്തിനുള്ളിലെ ചൂട് കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുക.

8. ഉയര്‍ന്ന ചൂട് പശുക്കളുടെ പ്രത്യുല്‍പ്പാദന ക്ഷമതയേയും ബാധിക്കാം.മദിലക്ഷണം ദൈര്‍ഘ്യം കുറയുകയും പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്യാം.ഇക്കാര്യത്തില്‍ പ്രത്യേകശ്രദ്ധ നല്‍കണം.

9. രോഗലക്ഷണങ്ങളില്‍ ഉടന്‍ ചികിത്സ നല്‍കണം.

10. ഉല്‍പ്പാദന നഷ്ടത്തിന് മില്‍മ മേഖലാ യൂണിയനുകള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നത് പ്രയോജനപ്പെടുത്താം.

11. സൂര്യാഘാതത്തിന്റേയോ മറ്റോ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

ക്ഷീര സംഘങ്ങള്‍ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും വേഗത്തില്‍ ശീതീകരണ സംവിധാനങ്ങളുള്ള സ്ഥലത്തേക്ക് പാല്‍ എത്തിക്കണമെന്നും ക്ഷീരവികസന വകുപ്പ് നിര്‍ദ്ദേശിക്കുന്നു.
പാല്‍ ക്യാനുകള്‍ക്ക് വെയിലേല്‍ക്കാതെ ക്രമീകരിക്കണം.വിപണന വാഹനങ്ങള്‍ ഇന്‍സുലേറ്റഡ് ആവണമെന്നും നിര്‍ദ്ദേശമുണ്ട്.

Also Read: കണിയാപുരത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് കാര്‍ ഇടിച്ചു കയറി; ആര്‍ക്കും പരിക്കില്ല

ക്ഷീരസഹകരണ സംഘങ്ങള്‍ പരമാവധി വൈക്കോല്‍,കാലിത്തീറ്റ എന്നിവ സംഭരിക്കണം. ധാതുലവണ മിശ്രിതം,വിറ്റാമിന്‍ എ സപ്ലിമെന്റുകള്‍ എന്നിവ വാങ്ങി സൂക്ഷിക്കണം.സാഹചര്യങ്ങള്‍ പരിഹാരങ്ങള്‍ എന്നിവ സംബന്ധിച്ച് ജില്ലാ തലത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മ്മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.സംസ്ഥാന തലത്തില്‍ ടെക്‌നിക്കല്‍ സെല്‍ ഈ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യണമെന്നുമാണ് ക്ഷീരവികസന വകുപ്പ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here