
മാർച്ച് 8- അന്താരാഷ്ട്ര വനിതാ ദിനം
സെറിബ്രല്‍ പാള്‍സി ബാധിച്ച ഏകമകന്‍, അതിനിടയില്‍ സ്വന്തം കാഴ്ച കൂടി നഷ്ടമാവുക. ഒരു സാധാരണ വീട്ടമ്മയ്ക്ക് ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുമോ? ഇടുക്കി – തൊടുപുഴ – മുട്ടം – തുടങ്ങനാട് സ്വദേശിനി വിച്ചാട്ട് ജാസ്മിന്റെ ജീവിത പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഈ വനിതാ ദിനത്തില്‍ പറയാനുള്ളത്.
ആരും തകര്‍ന്നുപോയേക്കാവുന്ന നിരവധി പ്രതിസന്ധികള്‍ ഒന്നിന് പുറകെ ഒന്നായി വരികയും അതിനെയെല്ലാം ധീരതയോടെ നേരിടുകയും ചെയ്ത ഒരു മഹിളാരത്‌നത്തെയാണ് വനിതാദിനത്തില്‍ പരിചയപ്പെടുത്തുന്നത്. ബി എ ഇക്കണോമിക്‌സ്, ഹോം സയന്‍സ്, ബ്യൂട്ടീഷന്‍ കോഴ്‌സ്, ഡ്രൈവിങ് തുടങ്ങിയവ പഠിച്ചതിനുശേഷം ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പ്രതിസന്ധികള്‍ ജാസ്മിനെ തേടിയെത്തുന്നത്. ഏക മകന്‍ ജനിച്ച് ആറുമാസത്തിനുള്ളില്‍ കുട്ടിക്ക് സെറിബ്രല്‍ പാള്‍സി ആണെന്ന് മനസ്സിലാകുന്നു. മകന്റെ ചികിത്സയ്ക്കായി കേരളത്തിലും തമിഴ്‌നാട്ടിലുമായി ദീര്‍ഘനാള്‍ നിരവധി ആശുപത്രികളില്‍ തങ്ങേണ്ടതായി വന്നു. ഒന്നര വര്‍ഷം മദ്രാസില്‍ താമസിച്ച് മകന്റെ ചികിത്സ നടത്തുന്നതിനിടെയാണ് കണ്ണിന് ചില അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങുന്നത്. പരിശോധനയില്‍ കണ്ണിന്റെ ഞരമ്പ് ദുർബലമാകുകയാണ് എന്ന് മനസ്സിലാവുന്നു. റെറ്റിനിറ്റിസ് പിക്‌മെന്റോസ എന്ന ഈ രോഗത്തിന് ചികിത്സ ഇല്ലായെന്നും പടിപടിയായി കാഴ്ച പൂര്‍ണമായും നഷ്ടമാകുമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.
Read Also: സിപിഐഎം സംസ്ഥാന സമ്മേളനം; കലവറയിലും രുചിയുടെ പെൺ കരുത്ത്
ആരും തകര്‍ന്നുപോയേക്കാവുന്ന നാളുകള്‍, ആദ്യം ഒന്ന് പതറിയെങ്കിലും ജീവിതത്തോട് പൊരുതാന്‍ തന്നെയാണ് ഈ ധീര വനിത തീരുമാനിച്ചത്. കാഴ്ച പൂര്‍ണമായും നഷ്ടമാകുന്നതിനും മുമ്പുതന്നെ കണ്ണടച്ചുപിടിച്ച് വീട്ടുജോലികള്‍ ചെയ്തു ശീലിച്ചു. 2008 ല്‍ കാഴ്ച പതിയെ കുറയാന്‍ തുടങ്ങി. 2011ല്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു.
ഭര്‍ത്താവ് അജി നടത്തുന്ന കടയില്‍ വില്‍ക്കുന്നതിനു വേണ്ടി 20 പായ്ക്കറ്റ് നെയ്യപ്പം ഉണ്ടാക്കിയാണ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ ഒരു ദിവസം 800 മുതല്‍ 1200 കിലോ വരെ നെയ്യപ്പം നിർമിക്കുന്നു. ഇപ്പോള്‍ 13 വര്‍ഷം കഴിഞ്ഞു കാഴ്ച പൂര്‍ണമായി പോയിട്ട്. നെയ്യപ്പത്തിന്റെ മിക്‌സിങ് അടക്കം എല്ലാം ജാസ്മിന്‍ തന്നെയാണ്. എല്ലാവരും കുടുംബമായി സഹകരിച്ച് മുന്നോട്ടു പോകുന്നു.
ഭരണങ്ങാനം പള്ളിയിലും മറ്റ് ദേവാലയങ്ങളിലും നേര്‍ച്ചയായും ക്രിസ്ത്യനികളുടെ മരണാനന്തര ഓര്‍മദിനങ്ങളിലെ സദ്യക്കൊപ്പം വിളമ്പുന്ന ഉണ്ണിമധുരമായും ജാസ്മിന്റെ പ്രത്യേക രുചിക്കൂട്ടുകളുള്ള ഈ നെയ്യപ്പം വിപണനം ചെയ്യുന്നു. ഏക മകന്‍ അഖിലിന്റെ വിളിപ്പേരായ അപ്പൂസ് എന്ന പേരിലാണ് സ്ഥാപനം നടത്തുന്നത്. ഉണ്ണിമധുരത്തോടൊപ്പം വിവിധ മസാലകളും ധന്യപ്പൊടികളും ഇവിടെ നിര്‍മിച്ച് വിപണനം നടത്തുന്നു. 34 വനിതകളാണ് ഈ സംരംഭത്തില്‍ ജോലി ചെയ്യുന്നത്.
20 വര്‍ഷമായിട്ട് ഞങ്ങളുടെ വീടും കുടുംബവും എല്ലാം ഇതുതന്നെയാണെന്ന് ജാസ്മിൻ പറയുന്നു. ഞങ്ങള്‍ രാവിലെ വരുന്നു. വീട്ടില്‍ ഇരുന്നാല്‍ ഇത്രയും സന്തോഷം ഒന്നും ഇല്ല ഞങ്ങള്‍ക്ക്. ചിരിയും കളിയും. ഞങ്ങള്‍ക്കൊരു സ്വര്‍ഗം പോലെയാണ് ഇവിടെ വരുമ്പോഴെന്നും അവർ പറയുന്നു. ഭര്‍ത്താവ് അജി ഭാര്യക്ക് എല്ലാവിധ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. പ്രതിസന്ധികളില്‍ തോറ്റുപോകാന്‍ മനസ്സില്ലായെന്ന് തെളിയിച്ച് ജാസ്മിന്‍ ഒരുപാട് പേര്‍ക്ക് മാതൃകയാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here