
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരെ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സഞ്ജുവിനും രാജസ്ഥാൻ ടീമിനും ഇരുട്ടടി. കുറഞ്ഞ ഓവർനിരക്കിന് ബിസിസിഐ കനത്ത പിഴ ശിക്ഷ ചുമത്തി. ഐപിഎല്ലിൻ്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഈ സീസണിൽ കുറഞ്ഞ ഓവർനിരക്ക് എന്ന കുറ്റം രണ്ടാമതും ആവത്തിച്ചതിനാൽ സഞ്ജു സാംസണ്പിഴയായി 24 ലക്ഷം രൂപയാണ് ചുമത്തിയതെന്ന് ബിസിസിഐയുടെ പ്രസ്താവനയിൽ പറയുന്നു.
ഇംപാക്റ്റ് പ്ലെയർ ഉൾപ്പെടെയുള്ള പ്ലേയിംഗ് ഇലവനിലെ ബാക്കി അംഗങ്ങൾക്ക് ആറ് ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ ചുമത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഗുജറാത്ത് ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിനിടെ സർക്കിളിന് പുറത്ത് ഒരു ഫീൽഡർ കുറവായതിനും കുറഞ്ഞ ഓവർ നിരക്കിനും രാജസ്ഥാൻ റോയൽസ് ടീമിന് പിഴ ചുമത്തി. സന്ദീപ് ശർമ്മ എറിഞ്ഞ ഇരുപതാം ഓവറിൽ 16 റൺസ് നേടിയ ആതിഥേയ ടീം 217/6 എന്ന കൂറ്റൻ സ്‌കോറിൽ എത്തിയിരുന്നു.
218 റൺസ് പിന്തുടർന്ന, രാജസ്ഥാന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ഷിംറോൺ ഹെറ്റ്മയറിനൊപ്പം സഞ്ജു സാംസൺ ബാറ്റ് ചെയ്യുമ്പോൾ മാത്രമായിരുന്നു രാജസ്ഥാന് അൽപമെങ്കിലും പ്രതീക്ഷയുണ്ടായിരുന്നത്. എട്ടാം ഓവറിൽ ധ്രുവ് ജുറൽ വീണതോടെ ക്രീസിൽ ഒത്തുചേർന്ന ഇരുവരും 48 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
എന്നാൽ സഞ്ജു 41 റൺസിൽ പുറത്തായതോടെ കളിയുടെ നിയന്ത്രണം ഗുജറാത്തിന് ലഭിച്ചു. രാജസ്ഥാനെ 19.2 ഓവറിൽ 159 റൺസിന് പുറത്താക്കുകയും 58 റൺസിൻ്റെ വലിയ വിജയം ശുഭ്മാൻ ഗില്ലും കൂട്ടരും സ്വന്തമാക്കി.
ഐപിഎൽ 2025ൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ നാലാമത്തെ വിജയമാണിത്. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി അവർ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഗുജറാത്തിനേക്കാൾ രണ്ട് മത്സരങ്ങൾ കുറച്ച് കളിച്ച ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജസ്ഥാൻ ഇപ്പോൾ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

