
പശ്ചിമേഷ്യയിൽ സംഘർഷം കണക്കുമ്പോൾ അത് മറ്റു ലോകരാജ്യങ്ങളെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച അപ്രതീക്ഷിത നിബന്ധന ആണ് ആഗോള സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്ക് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കണമെങ്കിൽ, എണ്ണ വ്യാപാരം ചൈനീസ് കറൻസിയായ യുവാനിൽ മാത്രമായിരിക്കണം എന്നതാണ് ഇറാന്റെ ഏക നിബന്ധന.
കഴിഞ്ഞ 52 വർഷമായി ആഗോള എണ്ണവിപണിയിൽ നിലനിൽക്കുന്ന യുഎസ് ഡോളറിന്റെ ആധിപത്യത്തിന് നേരിട്ടുള്ള വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 1974-ൽ അമേരിക്കയും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ കരാറിലൂടെയാണ് എണ്ണ വ്യാപാരം ഡോളറിൽ മാത്രമാക്കിയത്. ഇത് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക കരുത്തും ആഗോള തലത്തിൽ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള അധികാരവും നൽകിയിരുന്നു.
വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാനാണ് ഇറാൻ ഈ നീക്കം നടത്തുന്നത്. ചൈനയുമായി 2021-ൽ ഒപ്പിട്ട 25 വർഷത്തെ തന്ത്രപ്രധാനമായ സഹകരണ കരാറിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഇറക്കുമതിക്കാരായ ചൈനയ്ക്ക് തങ്ങളുടെ കറൻസി ആഗോളതലത്തിൽ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
ഇറാന്റെ ഈ നീക്കത്തിനെതിരെ സൈനിക നടപടി, കൂടുതൽ കർശനമായ സാമ്പത്തിക ഉപരോധങ്ങൾ, അല്ലെങ്കിൽ സൗദി അറേബ്യ അടക്കമുള്ള സഖ്യകക്ഷികളിലൂടെയുള്ള നയതന്ത്ര സമ്മർദ്ദം എന്നിവയാണ് അമേരിക്കയ്ക്ക് മുന്നിലുള്ള വഴികൾ. എന്നാൽ സൈനികമായ നീക്കം ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കേവലം 34 കിലോമീറ്റർ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നിലവിൽ ബാരലിന് 100 ഡോളറിന് മുകളിലെത്തിയ എണ്ണവില, പ്രതിസന്ധി തുടർന്നാൽ 150 മുതൽ 200 ഡോളർ വരെ ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

