
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾക്ക് വ്യത്യസ്തമായ റൂട്ടുകൾ തിരഞ്ഞെടുത്തതോടെ കുവൈത്തിന് പ്രതിദിനം ഏകദേശം 22,000 ദിനാർ വരുമാന നഷ്ടം. യൂറോപ്പിനും ഗൾഫ് മേഖലയ്ക്കുമിടയിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിലൊന്നാണ് കുവൈത്തിന്റെ വ്യോമമേഖല. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ കുവൈത്തിന്റെ വ്യോമാതിർത്തിയിലൂടെ യൂറോപ്പിലേക്കും തിരിച്ചും സർവീസ് നടത്താറുണ്ട്.
സുരക്ഷാ ഭീഷണി ഉയർന്നതിനെ തുടർന്ന് ഈ വിമാനക്കമ്പനികൾ ഇറാനും ഇറാഖും ഉൾപ്പെടുന്ന പാതകളിലൂടെ പറക്കുന്നത് ഒഴിവാക്കി മധ്യേഷ്യയിലോ സൗദി അറേബ്യയിലോ വഴി തിരിച്ചു യാത്ര നടത്താൻ തീരുമാനിച്ചു. ഇതുമൂലം കുവൈത്തിന്റെ വ്യോമാതിർത്തിയിലൂടെ ഗതാഗതം കുറയുകയും, അതുമായി ബന്ധപ്പെട്ട ഫീസുകൾക്ക് വരുമാന നഷ്ടം ഉണ്ടാകുകയും ചെയ്തു.
2015 ജനുവരി ഒന്നുമുതലാണ് കുവൈത്ത് തങ്ങളുടെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളിൽ നിന്നും ഫീസ് ഈടാക്കിത്തുടങ്ങിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് എത്തുന്നതോ പുറപ്പെടുന്നതോ അല്ലാതെ, തങ്ങളുടെ വ്യോമപരിധിയിലൂടെ മാത്രം കടന്നു പോകുന്ന ഓരോ വിമാനത്തിനും 40 ദിനാർ വീതം ഈടാക്കുന്ന സംവിധാനം നിലവിലുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഈ ഫീസിൽ നിന്ന് ഏകദേശം 800,000 ദിനാർ വരുമാനമാണ് കണക്കാക്കിയിരുന്നത് .
ഇപ്പോൾ സംഭവിക്കുന്ന റൂട്ടുമാറ്റങ്ങൾ മൂലം ഈ പ്രതീക്ഷിച്ച വരുമാനത്തിൽ വലിയ കുറവ് സംഭവിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. മേഖലയിലെ അസ്ഥിരതയും സുരക്ഷാ ഭീഷണിയും തുടർന്നാൽ വരുമാന നഷ്ടം താൽക്കാലികമായി നിലനിൽക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ പുതിയ സാമ്പത്തിക ക്രമീകരണങ്ങൾ ആവശ്യമായേക്കാം എന്നതോടൊപ്പം അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഉയരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here