
ഇറാനിലെ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് ശനിയാഴ്ച്ച നടന്ന വൻ സ്ഫോടനത്തിൽ മരണസംഖ്യ 18 ആയി ഉയർന്നു. പൊട്ടിത്തെറിയിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 700 ഓളം പേർക്ക് പരിക്കേറ്റെന്നും ഇറാന്‍റെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട്‌ചെയ്‌തു. പലരുടെയും നില ഗുരുതരമാണ്. ഇതിനാൽ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട്. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പ്രതിവർഷം എട്ടുകോടി ടൺ ചരക്ക് കൈകാര്യം ചെയ്യുന്ന പ്രധാന കണ്ടെയ്നർ ഷിപ്പ്‌മെന്റ് കേന്ദ്രമായ ഷഹീദ് രജായി ഇറാന്‍റെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ്.
കനത്ത പുകയിൽ മുങ്ങിയ ഷിപ്പിംഗ് കണ്ടെയ്‌നറുകളിലേക്ക് ഹെലികോപ്റ്ററുകൾ വെള്ളം ഒഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. തകർന്ന ചുമരുകൾക്കടിയിൽ തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും വരെ ചില്ലുകൾ സ്‌ഫോടനത്തിൽ ചിതറിത്തെറിച്ചു.
ALSO READ; ഝലം നദിയിലെ ജലനിരപ്പ് ഉയർന്നു; പാക് അധീന കശ്മീരിൽ വെള്ളക്കെട്ട്
സ്‌ഫോടന കാരണം ഇതുവരെ വ്യക്തമല്ല. കണ്ടെയ്‌നറുകളിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രവിശ്യാ ദുരന്തനിവാരണ ഉദ്യോഗസ്ഥൻ മെഹർദാദ് ഹസൻസാദെ വ്യക്തമാക്കുന്നത്. സ്ഫോടനത്തിനു പിന്നാലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു. തുറമുഖം മുഴുവൻ ചില്ലുകളും മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം ഘട്ട ചർച്ചകൾക്കായി ഇറാനും അമേരിക്കയും ശനിയാഴ്‌ച ഒമാനിൽ കൂടിക്കാഴ്‌ച നടത്തവെയാണ് സ്‌ഫോടനം. ഇതോടെ ഇറാൻ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here