
സംഘർഷം തുടങ്ങി ഒൻപതാം ദിവസവും ഇറാനെതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി നടക്കുന്ന വ്യോമാക്രമണങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ 657 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ആരോഗ്യമന്ത്രാലയം പറയുന്നത്.
ഇറാന്റെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെയാണ് ഇന്ന് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇസ്ഫഹാൻ ആണവകേന്ദ്രം ഇസ്രയേൽ വ്യോമസേന ലക്ഷ്യമിടുന്നത്. ജൂൺ 13നായിരുന്നു ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആദ്യ ആക്രമണം നടത്തിയത്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഏകദേശം 50 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയിൽ നിർണായക സ്ഥാനമാണ് ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് ഉള്ളത്. യുറേനിയം സമ്പൂഷ്ടീകരണ സൗകര്യവും ആണവ ഇന്ധന നിർമാണ പ്ലാന്റും ഇവിടെയുണ്ട്.
ഇറാനിയൻ ആണവ കേന്ദ്രത്തിന് നേരെയുള്ള ആക്രമണങ്ങളും ഒരു മുതിർന്ന ഇറാനിയൻ കമാൻഡറെ കൊലപ്പെടുത്തിയതായി ടെൽ അവീവും റിപ്പോർട്ട് ചെയ്തു. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ പലസ്തീൻ കോർപ്‌സിനെ നയിച്ചിരുന്ന സയീദ് ഇസാദി, ഖുമ്മിലെ ഒരു അപ്പാർട്ട്മെന്റിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here