ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍; സ്ഥിരീകരിക്കാതെ ഹമാസ്

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുറാദ് അബു മുറാദ് ആണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.

അതേസമയം ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്തെത്തി. ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷം ആരംഭിച്ചതു മുതല്‍  ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗാസയുടെ തെക്കൻമേഖലയിലേക്കു പലായനം തുടങ്ങി.

4 ലക്ഷം പേർ വിട്ടുപോയെന്നാണ്  യുഎന്നിന്‍റെ കണക്ക്. 3.38 ലക്ഷം പേരാണ് യുഎൻ ക്യാമ്പുകളിലുള്ളത്. അതേസമയം, ജനങ്ങള്‍ വീടുവിട്ടുപോകരുതെന്നാണ് പലസ്തീൻ നേതാക്കളുടെ അഭ്യർഥന. വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ കരസേന പലസ്തീനില്‍ റെയ്ഡുകളും അരംഭിച്ചു.  ഇതിനിടെ ആളുകളെ ഒ‍ഴിപ്പിക്കുന്നത് അസാധ്യമെന്നാണ് ഗാസയിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടന ഏജൻസികൾ പറയുന്നത്. ആശുപത്രികളിൽ കഴിയുന്നവരെ ഒഴിപ്പിക്കുന്നത് അവരുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി.

ALSO READ: ബംഗ്ലാദേശിനെതിരായ ലോകപ്പ് മത്സരത്തിൽ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം

ജനങ്ങളെ 24 മണിക്കൂറിനകം ഒഴിപ്പിക്കണമെന്ന ആവശ്യം പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തള്ളി. ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഗാസയിൽ 1799 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ അറിയിച്ചു. ഇസ്രയേലിൽ 1300 പേരാണു കൊല്ലപ്പെട്ടത്. ഇസ്രയേലിന്‍റെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് വീഡിയോഗ്രാഫറായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരുക്കേറ്റു.

ALSO READ: പുത്തൻ കാറിന്റെ വില ഞാൻ പറയില്ല, പക്ഷെ ആ വണ്ടി നമ്പർ എവിടെ കണ്ടാലും ഞാൻ ഉണ്ടോ എന്ന് നിങ്ങൾ നോക്കണമെന്ന് ബാല

തങ്ങളുടെ ക്യാമറാ പേഴ്സണ്‍ എലി ബ്രാഖ്യയും റിപ്പോര്‍ട്ടര്‍ കാര്‍മെന്‍ ജൗഖാദറിനും പരുക്കേറ്റതായി അല്‍ ജസീറയും സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തില്‍ സയീദ് അല്‍ തവീല്‍, മുഹമ്മദ് സുബ്, ഹിഷാം അല്‍ന്‍വാജ എന്നീ മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. ലഭിക്കുന്ന വിവരമനുസരിച്ച് ആറോളം മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here