
തെക്കൻ ഗാസയിലെ നഗരമായ റഫയിൽ സൈന്യം ആക്രമണം ആരംഭിച്ചതിനാൽ ജനങ്ങള്‍ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം ഞായറാഴ്ച ആവശ്യപ്പെട്ടു. റഫയിലെ താൽ അൽ-സുൽത്താൻ ജില്ലയിലെ “ഭീകര സംഘടനകളെ ആക്രമിക്കാൻ സൈന്യം ആക്രമണം ആരംഭിച്ചതായി” എക്‌സിലെ ഒരു പ്രസ്താവനയിൽ സൈനിക വക്താവ് അവിചായ് അദ്രായി പറഞ്ഞു.
“അപകടകരമായ പോരാട്ട മേഖല” വിട്ട് കൂടുതൽ വടക്കോട്ട് നീങ്ങാനാണ് പലസ്തീനികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതേ സന്ദേശം അടങ്ങിയ ലഘുലേഖകൾ ഡ്രോൺ ഉപയോഗിച്ച് താൽ അൽ-സുൽത്താനിലേക്ക് വിതരണം ചെയ്തതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ALSO READ; ഹമാസ് നേതാവ് സലാ അല്‍- ബര്‍ദവീല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
അതേസമയം ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സലായുടെ ഭാര്യയും കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവരുടേയും മരണം ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഭാര്യയോടൊപ്പം പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ് സലായ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രക്തം വിമോചനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും ഇന്ധനമായി നിലനില്‍ക്കുമെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും പലസ്തീന്‍ റെസിസ്റ്റൻസ് ഓര്‍ഗനൈസേഷൻ്റെ വക്താവുമായിരുന്നു. 2006 മുതല്‍ 2018 വരെ പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു സലാ.
ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 634 പേരാണ് കൊല്ലപ്പെട്ടത്. 1172 പേര്‍ക്ക് പരുക്കും പറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 32 പേരാണ് മരണപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

