എം.കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്; തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി-സ്‌ക്വയറിന്റെ ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി നിക്ഷേപമുണ്ടെന്ന് ബിജെപി ആരോപിച്ച സ്ഥാപനമാണ് ജി-സ്‌ക്വയര്‍.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍ ശബരീശനും കഴിഞ്ഞ വര്‍ഷം വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ അരോപിച്ചിരുന്നു. ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലിഫോണ്‍ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പിന്റെ നടപടി.

സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും അണ്ണാനഗര്‍ എംഎല്‍എയും സ്റ്റാലിന്റെ വിശ്വസ്തനുമായ എം.കെ മുകുന്ദന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. എം.കെ മുകുന്ദന്റെ മകന്‍ കാര്‍ത്തിക്കും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും അടുത്ത സുഹൃത്തുക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here