‘മുഖത്തടിപ്പിച്ച ക്രൂരത’: സ്വമേധയാ കേസെടുക്കണം; യോഗി സർക്കാർ ഇക്കാര്യത്തിൽ നടത്തുന്ന ഒളിച്ചുകളി അപലപനീയമാണ്; കെ ടി ജലീൽ

യുപിയിലെ മുസഫർ നഗറിലെ സ്കൂളിൽ മറ്റ് കുട്ടികളിൽ നിന്ന് അടികൊണ്ട കുട്ടിയുടെ മുഖം എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല എന്ന് കെ ടി ജലീൽ എം എൽ എ .എങ്ങിനെയാണ് മതം നോക്കി കുട്ടികളെ വേർതിരിച്ചു കാണാൻ ഒരു ടീച്ചർക്ക് കഴിയുക എന്നാണ് അധ്യാപകൻ കൂടിയായ ജലീൽ ചോദിക്കുന്നത്. ദേശാഭിമാനിയുടെ പത്രത്തിൽ ഇതുമായി ബന്ധപെട്ട് വന്ന വാർത്തകൂടി പങ്കുവെച്ചാണ് ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്.

യു പി പൊലീസും യോഗി സർക്കാരും ഇക്കാര്യത്തിൽ നടത്തുന്ന ഒളിച്ചുകളി അത്യന്തം അപലപനീയമാണ് എന്നും എം എൽ എ കുറിച്ചു.ഈ കുട്ടിയുടെയും കുടുംബത്തിൻ്റെയും കാര്യം സിപിഐ എം ഏറ്റെടുത്ത വിവരം സുഭാഷിണി അലിയും ജോൺ ബ്രിട്ടാസ് എം പിയും കുടുംബത്തെ അറിയിച്ച വാർത്തയും ചിത്രവുമാണ് ജലീൽ പങ്കുവെച്ചത്.

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

“മുഖത്തടിപ്പിച്ച ക്രൂരത”: സ്വമേധയാ കേസെടുക്കണം.
യു.പിയിലെ മുസഫർ നഗറിലെ ഖുതുബ്പൂരിൽ അദ്ധ്യാപികയുടെ പ്രേരണയിൽ മുസ്ലിമായതിൻ്റെ പേരിൽ സഹപാഠികളുടെ തല്ലു കൊള്ളേണ്ടിവന്ന അഞ്ചാം ക്ലാസ്സുകാരൻ അൽതാഫിൻ്റെ (പേര് സാങ്കൽപികം) മുഖം എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല. അപമാന ഭാരത്താൽ കുനിഞ്ഞ അവൻ്റെ ശിരസ്സും, കൂട്ടുകാരുടെ അടിയേറ്റ് ചുവന്നു കരുവാളിച്ച അവൻ്റെ മുഖവും, ഭൂമികുലുങ്ങുമാറ് കിടുങ്ങുന്ന അവൻ്റെ ഹൃദയവും ആർക്കാണ് പെട്ടന്ന് മറക്കാനാവുക?
ഒരു ജനപ്രതിനിധി എന്നത് പോലെ ഞാനൊരു അദ്ധ്യാപകനും കൂടിയാണ്. എങ്ങിനെയാണ് മതം നോക്കി കുട്ടികളെ വേർതിരിച്ചു കാണാൻ ഒരു ടീച്ചർക്ക് കഴിയുക? അവരിൽ ഒരാളെ മാറ്റി നിർത്തി ഇതരമതക്കാരായ കുട്ടികളെക്കൊണ്ട് അവനെ തല്ലിക്കാനും അതുകണ്ട് ആനന്ദിക്കാനും തൃപ്താ ത്യാഗി എന്ന മതഭ്രാന്തിയായ “യക്ഷി”ക്ക് എങ്ങിനെ സാധിച്ചു? അവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ട് കേസെടുത്ത് ജയിലിലടക്കേണ്ടതിന് പകരം അധികാരികൾ മൗനമവലംബിക്കുന്നത് എത്രമാത്രം കുറ്റകരമാണ്? മുസ്ലിങ്ങൾ അടിച്ചോടിക്കപ്പെടേണ്ടവരും മറ്റുള്ളവരുടെ തല്ലുകൊള്ളേണ്ടവരുമാണെന്ന വിഷചിന്ത ഭൂരിപക്ഷ മതവിഭാഗത്തിൻ്റെ മനസ്സിലേക്ക് കുത്തിക്കയറ്റാനാണ് യു.പിയിലെ “കാട്ടാളത്തി” ശ്രമിച്ചത്.
ലോകത്തൊരിടത്തും നടക്കാത്ത സംഭവങ്ങളാണ് മതേതര ഇന്ത്യയിൽ കുറച്ചുനാളായി നടക്കുന്നത്? മണിപ്പൂരിൽ രണ്ടു പെൺകുട്ടികളെ ബലാൽസംഗത്തിന് ഇരയാക്കിയ ശേഷം നഗ്നരായി തെരുവിലൂടെ നടത്തിച്ചിട്ട് ആഴ്ചകൾ കഴിയുന്നതിന് മുമ്പാണ് ഉത്തർപ്രദേശിലെ ”മുഖത്തടി സംഭവം” മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചത്. മോദിയും അമിത്ഷായും ആദിത്യയോഗിയും കൂടി നാട് കുട്ടിച്ചോറാക്കുന്ന മട്ടാണ്.
‘അൽതാഫിനെ’ ആ “വിഷംചീറ്റി ടീച്ചർ”വെടിവെച്ച് കൊന്നിരുന്നെങ്കിൽ ഇത്ര വേദന ഉണ്ടാകുമായിരുന്നില്ല. യു.പി പോലീസും യോഗി സർക്കാരും ഇക്കാര്യത്തിൽ നടത്തുന്ന ഒളിച്ചുകളി അത്യന്തം അപലപനീയമാണ്. നീതിപീഠങ്ങൾ വിഷയത്തിൽ ഇടപെടണം. തൃപ്താ ത്യാഗിക്കെതിരെ സ്വമേധയാ നീതിപീഠം കേസെടുക്കണം. അവരെ കൽതുറുങ്കിലടക്കണം. അതല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം ഇത്തരം “മുഖത്തടിപ്പിക്കൽ” ആവർത്തിക്കപ്പെടും.
മുസഫർനഗറിലേക്ക് വിമാനം കിട്ടാത്തത് കൊണ്ടാണാവോ എന്തോ ലീഗിൻ്റെ എം.പിമാരെയൊന്നും ആ വഴിക്ക് കണ്ടില്ല. കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീര് കാണിച്ച് പള്ളികൾ കേന്ദ്രീകരിച്ച് പിരിച്ച് അതിന് തലയും വാലുമില്ലാതാക്കി സ്വന്തം ആർഭാഢങ്ങൾക്ക് മുക്കിയ പോലെ ഖുതുബ്പൂരിലെ കുട്ടിയുടെ കുടുംബത്തിന് സഹായിക്കാനെന്നും പറഞ്ഞ് ഓൺലൈൻ പിരിവുമായി യൂത്ത്ലീഗ് ഇറങ്ങേണ്ട. “അൽതാഫി”ൻ്റെയും കുടുംബത്തിൻ്റെയും കാര്യം പിരിവ് നടത്താതെതന്നെ സി.പി.ഐ (എം) ഏറ്റെടുത്തിട്ടുണ്ട്. സുഭാഷിണി അലിയും ജോൺ ബ്രിട്ടാസ് എം.പിയും അക്കാര്യം പ്രസ്തുത കുടുംബത്തെ അറിയിച്ച വിവരമാണ് ഇമേജിൽ കൊടുത്തിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് ഒരായിരം ബിഗ് സെല്യൂട്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News