ഉപേക്ഷിക്കപ്പെട്ട വീടുകള്‍ വിലയ്ക്കുവാങ്ങി വാടയ്ക്ക് കൊടുത്തു; 38കാരന് അടിച്ചത് വമ്പന്‍ ‘ലോട്ടറി’!

സംഭവം നമ്മുടെ നാട്ടിലല്ല, അങ്ങ് ജപ്പാനിലാണ്. ജപ്പാനിലെ ഒസാക്കയില്‍ നിന്നുള്ള 38കാരനാണ് പഴകിയ നശിച്ചുപോയ വീടുകള്‍ വിലയ്ക്ക് വാങ്ങി വാടയ്ക്ക് കൊടുത്ത് കോടീശ്വരനായത്. ഒന്നും രണ്ടുമല്ല, 140 മില്യണ്‍ യെന്നാണ് അതായത് ഇന്ത്യന്‍ രൂപയില്‍ 7.72 കോടി രൂപയാണ് ഒരു വര്‍ഷം സമ്പാദിച്ചത്.

ഇദ്ദേഹത്തിന്റെ പേര് ഹയാത്തോ കവാമുരാ എന്നാണ് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിക്കാലം മുതലെ വീടുകളും അതിന്റെ നിര്‍മാണ രീതിയോടും താല്‍പര്യമുള്ള വ്യക്തിത്വമായിരുന്നു കവാമുരായുടെത്. വമ്പന്‍ വീടുകളുടെ രൂപകല്‍പനയും ആകൃതിയുമെല്ലാം മനസിലാക്കുകയും അവ നിരീക്ഷിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന് പ്രിയപ്പെട്ട വിനോദവുമായിരുന്നു. ബിരുദം നേടിയ ശേഷം തന്റെ പാഷന്‍ പ്രൊഫഷനാക്കാന്‍ തീരുമാനിച്ച അദ്ദേഹം, പ്രോപര്‍ട്ടി റെന്റല്‍ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചു. എന്നാല്‍ അവിടം കുറേക്കാലം തങ്ങാന്‍ കഴിഞ്ഞില്ല. ഒരാളുടെ കീഴില്‍ ജോലി ചെയ്യുന്നത് ശരിയാവില്ലെന്ന് മനസിലാക്കി ശമ്പളക്കുറവും കണക്കിലെടുത്ത് അദ്ദേഹം സ്വന്തം പാത തിരഞ്ഞെടുത്തു. സാമ്പത്തികമായി ശക്തമാക്കേണ്ടതിനാല്‍ അദ്ദേഹം പണം സ്വരൂപിക്കാന്‍ ആരംഭിച്ചു.

ALSO READ: തലശ്ശേരി ജില്ലാ കോടതി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

23മത്തെ വയസില്‍ 1.7 മില്യണ്‍ യെന്‍ ചെലവാക്കി അതായത് 10ലക്ഷം രൂപ ചെലവാക്കി ലേലത്തില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കി. മാസം തോറും 340,000 യെന്‍ അതായത് രണ്ട് ലക്ഷം വീതം വാടകയായി ലഭിക്കാന്‍ തുടങ്ങി. പിന്നീട് ആ ഫ്‌ളാറ്റ് 24 ലക്ഷത്തിന് വില്‍ക്കുകയും ചെയ്തു. ഇതോടെ ആത്മവിശ്വാസം വര്‍ധിച്ച കവാമുര ഇതോടെ ഗ്രാമപ്രദേശങ്ങളിലെ ഇടിഞ്ഞുവീണ വീടുകള്‍ വിലയ്ക്കു വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. 1 മില്യണ്‍ യെന്നിന്, അതായത് 5.5 ലക്ഷം രൂപയ്ക്ക് അവ വാങ്ങിക്കൂട്ടി. വര്‍ഷങ്ങളെടുത്ത് ഇത്തരത്തിലുള്ള പൊട്ടിയൊലിച്ച, കാടുപിടിച്ചു കിടന്ന 200 ഓളം വീടുകളാണ് അദ്ദേഹം വാങ്ങിയത്. സേവിംഗ്‌സും ലോണും വാടകയില്‍ നിന്നുള്ള ലാഭവുമെല്ലാം ചേര്‍ത്താണ് ഇതിനുള്ള തുക അദ്ദേഹം കണ്ടെത്തിയത്. പക്ഷേ അപ്രതീക്ഷിതമായി അദ്ദേഹത്തിന് ഈ വീടുകള്‍ വാടക നല്‍കിയത് വഴി ലഭിച്ചത് 7.72 കോടിയാണ്. ക്ഷമയും സൂക്ഷമതയും കൊണ്ടാണ് തന്റെ ജോലിയില്‍ മുന്നേറാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

കവാമൂറയുടെ വാര്‍ത്ത പുറത്തുവന്നതോടെ വലിയ രീതിയാലാണ് ആളുകള്‍ അഭിനന്ദനം അറിയിക്കുന്നത്. അദ്ദേഹത്തെ മാതൃകയാക്കണം പുതുതലമുറ എന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News