
സംയുക്തസേനാ മേധാവിയുടെ പ്രസ്താവനയിൽ കുരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ശബ്ദമുയർത്തി. ഇന്ത്യയുടെ നഷ്ടങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വസ്തുതകൾ ജനങ്ങളോട് തുറന്നു പറയാത്തത് എന്തെന്ന് ടി എം സിയും ചോദ്യമുയർത്തി. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. അതേസമയം, വിഷയത്തിൽ മൗനം തുടരുകയാണ് കേന്ദ്രസർക്കാർ.
പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യൻ യുദ്ധവിമാനം വെടിവെച്ചിട്ടതിലല്ല, എന്തുകൊണ്ട് തകർത്തു എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ചൗഹാന്റെ പ്രതികരണം.
ഇന്ത്യയുടെ 6 ജെറ്റ് വിമാനങ്ങൾ തകർത്തെന്ന പാകിസ്ഥാന്‍റെ അവകാശവാദത്തെയും സംയുക്ത സൈനിക മേധാവി തള്ളി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പാകിസ്ഥാനുമായുള്ള ആശയവിനിമയത്തിനുള്ള ചാനലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അനിൽ ചൗഹാൻ പറഞ്ഞിരുന്നു. സംഘർഷത്തിന് പിന്നാലെ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഇതാദ്യമായാണ് ഉന്നത സൈനിക മേധാവി പ്രതികരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

